സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചതോടെ കടുത്ത ജാഗ്രതയിലാണ് ആരോഗ്യവകുപ്പ്. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരനാണ് നിപ വൈറസ് സ്ഥീരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി സ്രവത്തിന്റെ സാമ്പിള്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ച യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് തയ്യാറാക്കും. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ ഇന്നലെത്തന്നെ ക്വാറന്റൈന്‍ ചെയ്തിരുന്നു. പ്രതിരോധത്തിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു. ഇന്ന് തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുന്നുണ്ട്.
രോഗം സ്ഥിരീകരിച്ച യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. വാര്‍ഡിന് സമീപം കര്‍ശനം നിയന്ത്രണം ഏര്‍പ്പെടുത്തിയതായും സമീപത്തെ പാര്‍ക്കിങ് ഉള്‍പ്പടെ പൂര്‍ണമായും നിരോധിച്ചതായും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് അറിയിയിച്ചു. ആശുപത്രിയില്‍ എത്തുന്ന രോഗികള്‍ ഉള്‍പ്പടെ പ്രധാന ഗെയ്റ്റ് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
നിപ സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്കപ്പട്ടിക വലുതാണെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ ഇന്നലെ പറഞ്ഞിരുന്നു. ബന്ധപ്പെട്ട എല്ലാവരോടും ക്വാറന്റീനില്‍ പോകാന്‍ നിര്‍ദേശിച്ചു. ഒരിക്കല്‍ പനി വന്ന് മാറിയ ആളാണ് യുവാവെന്നും മന്ത്രി പറഞ്ഞു. ചികിത്സയിലുള്ളയാള്‍ ഒരു ഗോഡൗണ്‍ ഒറ്റയ്ക്ക് ക്ലീന്‍ ചെയ്തിരുന്നു. ഇവിടെ വവ്വാലിന്റെ സാന്നിധ്യവും സംശയിക്കുന്നുണ്ട്. ഹൈ റിസ്‌ക് സാഹചര്യം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞിരുന്നു.






