സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ് ആരംഭിച്ച 'ഓപ്പറേഷൻ തൂഫാൻ: ദ നാർക്കോ ഹണ്ട്' പദ്ധതിയുടെ ഭാഗമായാണ് കരിങ്കുന്നം പോലീസ് പരിശോധന കർശനമാക്കിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്ന് പിടികൂടിയത്.
തൊടുപുഴ കാഞ്ഞിരമറ്റം കരയിൽ മുതലിയാർമഠം ഭാഗത്ത് പള്ളിപ്പാട്ട് വീട്ടിൽ 45 വയസ്സുള്ള ശ്രീകുമാർ എസ് ആണ് കരിങ്കുന്നം പോലീസിന്റെ പിടിയിലായത്. ഇയാൾ കരിങ്കുന്നത്ത് വാടകയ്ക്ക് താമസിച്ചുവന്നിരുന്ന വീട്ടിൽ നിന്നാണ് വിൽപ്പനയ്ക്കായി കരുതിയിരുന്ന 5.610 ഗ്രാം MDMA പോലീസ് കണ്ടെടുത്തത്.
കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ ബി. മഹേഷ്‌പിള്ളയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സബ് ഇൻസ്പെക്ടർമാരായ പി.ജി രാജേഷ്, അരുൺ സി ഗോവിന്ദ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.പി അനിൽ, മജീഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്യാം, സിവിൽ പോലീസ് ഓഫീസർമാരായ സുനീഷ്, അഞ്ജന എന്നിവരും ഈ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു. വരും ദിവസങ്ങളിലും കർശന പരിശോധന തുടരാനാണ് പോലീസിന്റെ തീരുമാനം.
`






