സ്കൂൾ തുറക്കുന്നതിനു മുൻപായി സ്ഥലംമാറ്റ പ്രക്രിയകൾ പൂർത്തിയാക്കണം എന്നാണ് പോലീസ് വകുപ്പിലെ ചട്ടം. കൂടാതെ ഒരു യൂണിറ്റിൽ മൂന്ന് വർഷം വരെ ഒരു ഉദ്യോഗസ്ഥന് തുടരാവുന്നതുമാണ്. എന്നാൽ ഒരു വർഷം പോലും സർവീസ് പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരിൽ നിന്നും നിർബന്ധപൂർവ്വം അപേക്ഷ എഴുതി വാങ്ങിയാണ് ഇവരെ വാസസ്ഥലത്ത് നിന്നും വളരെ ദൂരെയുള്ള സ്റ്റേഷനുകളിലേക്ക് മാറ്റിയത്. ജില്ലാ പോലീസ് മേധാവി തൻ്റെ സ്ഥലം മാറ്റത്തിന് തൊട്ടുമുൻപായി ഇത്തരം ഒരു ഉത്തരവ് ഇറക്കിയത് പോലീസുകാർക്കിടയിൽ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.
ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ ഉയർന്ന കടുത്ത രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയാണ് ജില്ലാ പോലീസ് മേധാവി ഈ കൂട്ടസ്ഥലംമാറ്റം നടത്തിയതെന്നാണ് പ്രധാന ആരോപണം. അതേസമയം, മറ്റൊരു ഗുരുതരമായ വീഴ്ച കൂടി ഈ സ്ഥലംമാറ്റങ്ങളിൽ സംഭവിച്ചിട്ടുണ്ട്. മുൻപ് സ്വഭാവ ദൂഷ്യത്തിന് അച്ചടക്ക നടപടി നേരിട്ടിട്ടുള്ള നിരവധി ഉദ്യോഗസ്ഥരെ, രഹസ്യാന്വേഷണ വിഭാഗം പോലെയുള്ള സുപ്രധാന തസ്തികകളിൽ ഇപ്പോൾ നിയമിച്ചിരിക്കുകയാണ്. തികച്ചും ചട്ടവിരുദ്ധമായ ഈ നടപടിക്കെതിരെ സേനയ്ക്കുള്ളിൽ തന്നെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.






