ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് ടു വിദ്യാർത്ഥിനികളെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കൊടൈക്കനാൽ സ്വദേശിയായ ബി. സുരേഷ് (21), പ്രായപൂർത്തിയാകാത്ത ഇയാളുടെ സുഹൃത്ത് എന്നിവരാണ് മൂന്നാർ പോലീസിന്റെ പിടിയിലായത്. തമിഴ്നാട്ടിലെ ഡിണ്ടിഗലിൽ നിന്നാണ് പ്രത്യേക അന്വേഷണസംഘം പ്രതികളെ പിടികൂടിയത്.
കഴിഞ്ഞ 15-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇൻസ്റ്റഗ്രാം വഴി ഒരു വിദ്യാർത്ഥിനിയുമായി പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത സുരേഷ്, മൂന്നാറിലെ ഒരു സ്വകാര്യ ലോഡ്ജിൽ എത്താൻ പെൺകുട്ടിയോട് ആവശ്യപ്പെടുകയായിരുന്നു. തനിക്കൊപ്പം ഒരു സുഹൃത്തുണ്ടാകുമെന്നും അതിനാൽ മറ്റൊരു കൂട്ടുകാരിയെക്കൂടി ഒപ്പം കൂട്ടണമെന്നും ഇയാൾ പെൺകുട്ടിയോട് പറഞ്ഞിരുന്നു.
പ്രതിയുടെ നിർദേശമനുസരിച്ച് സ്കൂളിൽ പോയ ശേഷം രണ്ട് വിദ്യാർത്ഥിനികളും വൈകുന്നേരം മൂന്നാറിലെത്തി. യുവാക്കളെ കണ്ടുമുട്ടിയ ശേഷം സ്കൂൾ യൂണിഫോം മാറി ഇവർ പ്രതികൾക്കൊപ്പം ലോഡ്ജിലെത്തിയതായി പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ വെച്ചാണ് പീഡനം നടന്നത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിരുന്നു.
മൂന്നാർ ഡിവൈഎസ്പി എസ്. ചന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്നാട്ടിലെത്തി പ്രതികളെ വലയിലാക്കിയത്. എസ്.ഐ കെ.പി. അനിൽകുമാർ, എസ്‌സിപിഒമാരായ ഷിജു, ടി. അനിൽ, സിപിഒ ഹിലാൽ എന്നിവരും ഈ പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.






