വിയറ്റ്‌നാം ബോട്ട് അപകടത്തില്‍ അടിയന്തര അന്വേഷണം പ്രഖ്യാപിച്ച് വിയറ്റ്‌നാം പ്രധാനമന്ത്രി ലെ മിന്‍ ഹൂന്‍. ചട്ട ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കര്‍ശനമായ നടപടി സ്വീകരിക്കാനാണ് അദ്ദേഹം അധികാരികളോട് നിര്‍ദേശിച്ചിരിക്കുന്നത്. കൊല്ലം കൊട്ടാരക്കര സ്വദേശികളായ എ സി തോമസും ഭാര്യ ലൊവേനി തോമസും ഉള്‍പ്പടെ പതിനഞ്ചുപേരാണ് അപകടത്തില്‍ മരിച്ചത്. മൃതദേഹങ്ങള്‍ നാളെ സ്വദേശത്തെത്തിച്ചേക്കും.
ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടികള്‍ വിയറ്റ്‌നാമില്‍ വേഗത്തിലാക്കിയിട്ടുണ്ട്. എംബാമിങ് ഉള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് പൂര്‍ത്തിയാക്കും. മൃതദേഹങ്ങള്‍ നാളെ സ്വദേശത്തെത്തിച്ചേക്കും. നടപടികള്‍ വേഗത്തില്‍ ആക്കാന്‍ വിദേശകാര്യമന്ത്രാലയം എല്ലാ സഹായങ്ങളും നല്‍കുന്നുണ്ട്.ലാവ മൊബൈല്‍ കമ്പനി വിതരണ പങ്കാളികള്‍ക്കും ജീവനക്കാര്‍ക്കും നല്‍കിയ വാര്‍ഷിക വിനോദ യാത്രയ്ക്കിടെയാണ് അപകടം ഉണ്ടായത്. ലാവ മൊബൈല്‍സിന്റെ ദക്ഷിണ കേരളം മേഖലാ വിതരണ പങ്കാളിയാണ് എ സി തോമസ്. യാത്രാ സംഘം ഇന്ന് നാട്ടിലേക്ക് മടങ്ങാന്‍ ഇരിക്കുകയായിരുന്നു.
32 ഇന്ത്യന്‍ വിനോദസഞ്ചാരികളും നാല് ജീവനക്കാരും ഉള്‍പ്പെടെ 36 പേരായിരുന്നു അപകട സമയത്ത് സ്പീഡ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇന്നലെ രാവിലെ 10.30 ന് വിയറ്റ്‌നാമിലെ ഫു കോക്ക് ദ്വീപിന് സമീപം ഹോ മേ റൂദ് ദ്വീപില്‍ നിന്ന് ആന്‍ തോയ് തുറമുഖത്തേക്ക് പുറപ്പെട്ട ബോട്ട് അപകടത്തില്‍ പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ബോട്ടുകള്‍ ആയിരുന്നു ആദ്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തിയത്. പിന്നാലെ ബോര്‍ഡര്‍ ഗാര്‍ഡും നാവികസേനയും കോസ്റ്റ് ഗാര്‍ഡും എത്തി. ഉച്ചയോടെ തന്നെ 18 പേരെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കാന്‍ സാധിച്ചിരുന്നു. പിന്നീടുള്ള തിരച്ചിലാണ് മൃതശരീരങ്ങള്‍ കണ്ടെത്തിയത്.





