HONESTY NEWS ADS

കാട്ടുപന്നി ശല്യം: അംഗീകൃത ഷൂട്ടർമാർക്ക് ഇനി കേരളത്തിൽ എവിടെയും വെടിവെയ്ക്കാൻ അനുമതി, ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി വനം വകുപ്പ്

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം

കേരളത്തിലെവിടെയും ശല്യക്കാരായ കാട്ടുപന്നിയെ വെടിവെക്കാം. ചട്ടത്തിൽ ഭേദഗതി വരുത്തി ഉത്തരവിറക്കി വനം വകുപ്പ്. ശല്യക്കാരായ കാട്ടുപന്നിയെ പിടികൂടാൻ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് കീഴിലെ അംഗീകൃത ഷൂട്ടർമാർക്ക് നൽകുന്ന അനുമതി വിപുലീകരിച്ച് ഉത്തരവ് വനംവകുപ്പ് പുറത്തിറക്കി.


അംഗീകൃത ഷൂട്ടർമാരുടെ പ്രവർത്തന പരിധി വിപുലീകരിച്ചു കൊണ്ടാണ് ഉത്തരവ്. നിലവിൽ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിലെ പട്ടികയിൽ ഉള്ള അംഗീകൃത ഷൂട്ടർമാർക്ക് ആ പരിധിയിൽ മാത്രമേ കാട്ടുപന്നിയെ വെടിവെക്കാൻ സാധിക്കുമായിരുന്നുള്ളൂ. അതിനുപകരം സംസ്ഥാനത്തിൽ എവിടെ വേണമെങ്കിലും അംഗീകൃത ഷൂട്ടർ ആണെങ്കിൽ കാട്ടുപന്നിയെ വെടിവയ്ക്കാം എന്ന് ഉത്തരവിൽ പറയുന്നു.


സംസ്ഥാനത്തെ 95 ശതമാനം പഞ്ചായത്തുകളിലും കാട്ടുപന്നികളുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് വനംവകുപ്പ് വ്യക്തമാക്കുന്നു. കൃഷിനാശവും മനുഷ്യർക്കുള്ള ഭീഷണിയും വർധിച്ചതോടെ കാട്ടുപന്നി നിയന്ത്രണത്തിന് പ്രത്യേക നടപടികളാണ് സർക്കാർ നടപ്പാക്കുന്നത്.


വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ജനവാസ മേഖലകളിൽ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാർഡനോ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥരോ ഉത്തരവ് നൽകാം. പഞ്ചായത്ത് പ്രസിഡന്റുമാർ, മുനിസിപ്പൽ ചെയർപേഴ്സൺമാർ, കോർപറേഷൻ മേയർമാർ എന്നിവരെ ഓണററി വൈൽഡ് ലൈഫ് വാർഡൻമാരായും ബന്ധപ്പെട്ട സെക്രട്ടറിമാരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായും നിയമിച്ചിട്ടുണ്ട്.


അതേസമയം, നിയമാനുസൃത നടപടിക്രമങ്ങൾ പാലിക്കാതെ കാട്ടുപന്നിയെ കൊല്ലുന്നതും മാംസം ഉപയോഗിക്കുന്നതും ഗുരുതര കുറ്റമാണ്. ഇത്തരത്തിലുള്ള കുറ്റങ്ങൾക്ക് മൂന്ന് വർഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി.




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS