കട്ടപ്പന സെൻട്രൽ ജംഗ്ഷനിലെ കടത്തിണ്ണയിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ 'മുഴയൻ കുഞ്ഞുമോൻ' എന്നറിയപ്പെടുന്ന കുഞ്ഞുമോൻ (45) മരിച്ചത് കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് കട്ടപ്പന കല്ലുകുന്ന് സ്വദേശി പീടികപ്പറമ്പിൽ സുരേഷ് കുമാർ (54), മുളകരമേട് സൊസൈറ്റിപ്പടി സ്വദേശി ചെറുവള്ളിൽ വീട്ടിൽ റിനുമോൻ റെജി (29), പള്ളിപ്പടി സ്വദേശി കുന്നേൽ വീട്ടിൽ ബാബു തങ്കപ്പൻ (67) എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആഗസ്റ്റ് 26-ന് രാവിലെയാണ് ബോധരഹിതനായ നിലയിൽ കുഞ്ഞുമോനെ കടത്തിണ്ണയിൽ കണ്ടെത്തുന്നത്. തുടർന്ന് നാട്ടുകാരും പോലീസും ചേർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ആഗസ്റ്റ് 27-ന് മരണപ്പെടുകയായിരുന്നു. ആദ്യം അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസിന്, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ ആഴത്തിലുള്ള പരിക്കാണ് മരണകാരണമെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.
ആഗസ്റ്റ് 25-ന് രാത്രി കട്ടപ്പന സെൻട്രൽ ജംഗ്ഷനിലുള്ള ബാർബർ ഷോപ്പിൽ വച്ചാണ് കുഞ്ഞുമോന് നേരെ ആക്രമണമുണ്ടായത്. പ്രതിയായ റിനുവിൻ്റെ അമ്മയെക്കുറിച്ച് കുഞ്ഞുമോൻ മോശമായി സംസാരിച്ചതിലുള്ള വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. റിനുവും സുരേഷും ബാബുവും ചേർന്ന് കുഞ്ഞുമോനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതികളിൽ റിനു, സുരേഷ് എന്നിവരെ സെപ്റ്റംബർ 18-നും, ബാബുവിനെ സെപ്റ്റംബർ 19-നും പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ മൂവരും കുറ്റം സമ്മതിച്ചു.
ജില്ലാ പോലീസ് മേധാവി ഡോ. എ. നസീം ഐ.പി.എസിൻ്റെ നിർദ്ദേശപ്രകാരം കട്ടപ്പന ഡിവൈ.എസ്.പി റെജി എം. കുന്നിപ്പറമ്പിൽ, സി.ഐ പ്രേംകുമാർ കെ എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ മഹേഷ് പി.വി, എ.എസ്.ഐമാരായ സുരേഷ് ബി. ആൻ്റോ, ഷൈലാകുമാരി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജോസഫ് വി.എം, അനൂപ് എം.എസ്, പ്രശാന്ത് കെ. മാത്യു, ജിൻസ് വർഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ അൽബാഷ് കെ. രാജു, വിജിൻ എൻ.എ, ജയിംസ് ദേവസ്യ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



