പന്തീരാങ്കാവിൽ രണ്ട് കിലോ എംഡിഎംഎ പിടികൂടിയ കേസിൽ രണ്ടുപ്രതികൾ കൂടി അറസ്റ്റിൽ. നിലമ്പൂർ ചോക്കാട് സ്വദേശി അജ്മൽ, നഴ്സിങ് വിദ്യാർഥിനിയായ മലയിൻകീഴ് സ്വദേശി സൂര്യ എന്നിവരെയാണ് കോഴിക്കോട് പൊലീസ് നോയിഡയിലെ ഫ്ളാറ്റിൽനിന്ന് പിടികൂടിയത്. ഇതോടെ ഒരുകിലോ എംഡിഎംഎ പിടികൂടിയ കേസിൽ അറസ്റ്റിലായ പ്രതികളുടെ എണ്ണം ആറായി.
ആവശ്യക്കാരിൽനിന്ന് പണം വാങ്ങിയശേഷം എംഡിഎംഎ എത്തിച്ചുനൽകുന്നതാണ് പ്രതികളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. പ്രതികളിൽനിന്ന് ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങൾ, നിരവധി ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ, പാൻ കാർഡുകൾ, നോട്ടെണ്ണൽ യന്ത്രം, ഇലക്ട്രോണിക് ത്രാസ് എന്നിവയും പിടിച്ചെടുത്തു. ബെംഗളൂരുവിൽ നഴ്സിങ് പഠനത്തിന് പോയ സൂര്യ ഏറെനാളായി അജ്മലിനൊപ്പം നോയിഡയിലാണ് താമസമെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ചേർന്ന് നാലുമാസത്തിനിടെ അഞ്ചുകോടി രൂപയുടെ എംഡിഎംഎ ഇടപാടുകൾ നടത്തിയതായും പൊലീസ് പറഞ്ഞു.
മൂന്നുമാസം മുൻപാണ് കോഴിക്കോട് പന്തീരാങ്കാവിൽ ഒരുകിലോ എംഡിഎംഎയുമായി മൂന്നുപേർ പിടിയിലായത്. ഈ കേസിലെ തുടരന്വേഷണത്തിലാണ് കൂടുതൽ പ്രതികൾ അറസ്റ്റിലായിരിക്കുന്നത്. നേരത്തേ അറസ്റ്റിലായവരുടെ മൊബൈൽഫോൺ വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സൂര്യയും അജ്മലും വലയിലായത്. ലഹരിമരുന്ന് വിതരണ ശൃംഖലയിലെ കൂടുതൽ കണ്ണികളിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്നും കൂടുതൽ പേർ ഇനിയും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab



