പാണ്ടിപ്പാറയിൽ പുലർച്ചെ വീട്ടിൽ അതിക്രമിച്ചുകയറി വൃദ്ധദമ്പതികളെ ക്രൂരമായി ആക്രമിച്ച പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടി. ഇയാൾ ജാർഖണ്ഡ് സ്വദേശിയാണെന്നാണ് പ്രാഥമിക നിഗമനം. പിടിയിലായ ആൾ പോലീസുമായി സഹകരിക്കാത്തതിനാൽ വിവരങ്ങൾ സ്ഥിരീകരിക്കാൻ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. പാണ്ടിപ്പാറ കാഞ്ഞിരക്കാട്ട് വീട്ടിൽ മാത്യു ജോസഫ് (72), ഭാര്യ അന്നമ്മ (70) എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.
സംഭവം ഇങ്ങനെ:
ഇന്ന് പുലർച്ചെ ആറോടെ പള്ളിയിൽ പോകാനായി വീടിൻ്റെ വാതിൽ തുറന്നപ്പോഴാണ് അക്രമി വീടിനുള്ളിലേക്ക് കടന്നത്. മാത്യുവിനെ പ്രതി ആക്രമിക്കുന്നത് കണ്ട് തടയാനെത്തിയ അന്നമ്മയെയും മർദിച്ചു. മാത്യുവിനെ കാലിൽ പിടിച്ച് വലിച്ചിഴച്ച് നിലത്തിട്ട് മർദിച്ച പ്രതി, വെട്ടാനായി തൂമ്പ ഉയർത്തിയതോടെ തടയാൻ ശ്രമിച്ച അന്നമ്മയെ നിലത്തേക്ക് തള്ളിയിട്ടു. വീഴ്ചയിൽ ഇവരുടെ കൈയിക്ക് പരിക്കേറ്റു. നിലവിളി കേട്ട് ആരെങ്കിലും എത്തുമെന്ന് ഭയന്ന അക്രമി ഉടൻ തന്നെ സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.
നാട്ടുകാരും പോലീസും ചേർന്നുള്ള തിരച്ചിൽ:
കറുത്ത ബനിയനും നിക്കറും ധരിച്ച പ്രതി മെയിൻ റോഡിന് സമീപത്തുനിന്ന് കൃഷിയിടത്തിലൂടെ ഇരുകൂട്ടി ഭാഗത്തേക്ക് ഓടിപ്പോയതായി വിവരം ലഭിച്ചു. തുടർന്ന് തങ്കമണി പോലീസ് സ്ഥലത്തെത്തി നാട്ടുകാരെയും കൂട്ടി പ്രദേശത്ത് വ്യാപക തെരച്ചിൽ നടത്തി. ഒടുവിൽ ഉച്ചയോടെ സംഭവസ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നു:
തൻ്റെ പേര് നരേഷ് എന്നാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാൽ പേരും നൽകിയ മറ്റ് വിവരങ്ങളും വ്യാജമായിരിക്കാമെന്നാണ് പോലീസിൻ്റെ പ്രാഥമിക സംശയം. ഇയാളുടെ പക്കൽനിന്ന് തിരിച്ചറിയൽ കാർഡുകളോ മറ്റ് രേഖകളോ കണ്ടെടുത്തിട്ടില്ല. ചോദ്യം ചെയ്യലിനോട് ഇയാൾ കാര്യമായി പ്രതികരിക്കാത്തതിനാൽ, യഥാർഥ പേരുവിവരങ്ങളും ആക്രമണത്തിന് പിന്നിലെ ലക്ഷ്യവും കണ്ടെത്താൻ തങ്കമണി പോലീസ് നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.
🔔 വാർത്തകൾ വേഗത്തിൽ അറിയാൻ ഹോണസ്റ്റി ന്യൂസ് ഫോളോ ചെയ്യൂ:👇👇👇
📲 WhatsApp: https://tinyurl.com/mnevzkkc
👥 Facebook: https://tinyurl.com/33pj6xt9
📸 Instagram: https://tinyurl.com/2z3cpaab


.jpeg)
