അഞ്ചര വയസ്സുകാരന്റെ ശരീരത്തിൽ പൊള്ളലേൽപ്പിച്ച കേസിൽ അമ്മയെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തത് അറസ്റ്റ് ചെയ്തു.ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.
തമിഴ്നാട് സ്വദേശിയായ ഇവർ തോട്ടം തൊഴിലുമായി ബന്ധപ്പെട്ട് ശാന്തൻപാറ പേത്തൊട്ടിയിൽ സ്ഥിര താമസമാണ്. അഞ്ച് ദിവസം മുമ്പാണ് സംഭവം നടന്നത്. കുട്ടിയുടെ ശരീരത്തിൽ നാല് ഭാഗത്തായി പൊള്ളലേറ്റിട്ടുണ്ട്. തവി അടുപ്പിൽ വെച്ച് ചൂടാക്കിയാണ് പൊള്ളലേൽപ്പിച്ചത്. അയൽപക്കത്തുള്ള വീടുകളിൽ പോയി മറ്റുകുട്ടികളോട് കുസൃതി കാണിക്കുകയും പറയുന്നത് അനുസരിക്കാതെയും കുട്ടികളെ ഉപദ്രവിക്കുകയും ചെയ്യുന്നതായി അയൽവാസികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് ശിക്ഷിച്ചതെന്ന് അമ്മ പറയുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് പോയ ഇവർ അവിടെ ആശുപത്രിയിൽ കൊണ്ടു പോയെന്നും പറയപ്പെടുന്നു. തിരികെ എത്തിയപ്പോൾ കുട്ടിയുടെ കാലിലെ മുറിവ് കണ്ട സമീപവാസികളാണ് വിവരം പൊലീസിലറിയിച്ചത്. തുടർന്ന് ശാന്തൻപാറ പൊലീസെത്തുകയും കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.സംഭവത്തിൽ ചൈൽഡ് ലൈനും അന്വേഷണം തുടങ്ങി. കുട്ടിക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ചൈൽഡ് ലൈൻ അധികൃതർ വ്യക്തമാക്കി.