ആര്‍എസ്എസിനെയും പോലിസിനെയും വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട എസ്ഡിപിഐ പ്രവര്‍ത്തകന്‍ ഉസ്മാന്‍ ഹമീദിന് ജാമ്യം ലഭിച്ചു.
കട്ടപ്പന കൊല്ലംപറമ്പില്‍ ഉസ്മാന്‍ ഹമീദിനെ ജനുവരി ആറിനാണ് കട്ടപ്പന പോലിസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്തത്. ആർ.എസ്.എസ് ആക്രമണനീക്കത്തെക്കുറിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമവാർത്ത പങ്കിട്ടായിരുന്നു ഉസ്മാന്റെ ഫേസ്ബുക്ക് കുറിപ്പ്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153എ വകുപ്പ് പ്രകാരമാണ് ഉസ്മാനെ പോലിസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ അന്ന് വൈകീട്ടു തന്നെ അദ്ദേഹത്തെ റിമാന്‍ഡ് ചെയ്തു.
മുട്ടം സെഷന്‍സ് കോടതിയാണ് ഇന്ന് ഉസ്മാന്‍ ഹമീദിന് ജാമ്യം അനുവദിച്ചത്. നിലവില്‍ ദേവികുളം സബ്ജയിലിലാണ് ഉസ്മാന്‍ ഹമീദ് റിമാന്‍ഡ് ചെയ്യപ്പെട്ടിട്ടുള്ളത്. ആര്‍എസ്എസിനെ വിമര്‍ശിച്ചതിന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത് വ്യാപക പ്രതിഷേധങ്ങള്‍ക്കു കാരണമായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ നിരവധി പ്രമുഖരടക്കം ഉസ്മാന്‍ ഹമീദിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയുണ്ടായി. എസ്ഡിപിഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പോലിസ്റ്റ് സ്‌റ്റേഷനിലേക്കും മാര്‍ച്ച് സംഘടിപ്പിച്ചു. ഉസ്മാന്‍ ഹമീദിന് പിന്നാലെ ആര്‍എസ്എസിനെ വിമര്‍ശിച്ച് പോസ്റ്റ് ഇട്ടതിന്റെ പേരില്‍ 90ഓളം പേര്‍ക്കെതിരെ കേരള പോലിസ് കേസ് ചുമത്തിയിരുന്നു.