പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ
2022 | മാർച്ച് 4 | വെള്ളി | 1197 | കുംഭം 20 | ഉത്രട്ടാതി
റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം.
യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ - യുക്രൈന്‍ പ്രതിനിധിസംഘങ്ങളാണ് ചില മേഖലകളെ 'യുദ്ധമില്ലാ മാനുഷിക ഇടനാഴി'കളായി മാറ്റാന്‍ തീരുമാനിച്ചത്. ഇതേസമയം, ഇനി ചര്‍ച്ച നേരിട്ട് നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൊവിഡ് കാലത്ത് പിപിഇ കിറ്റുകളും മരുന്നുകളും അടക്കമുള്ളവ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത പ്രാഥമിക അന്വേഷണം തുടങ്ങി. സാധനങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ മാര്‍ച്ച് ഏഴിനു മുമ്പ് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനു നോട്ടീസയച്ചു. ആരോഗ്യ സെക്രട്ടറി രാജന്‍ ഘൊബ്രഗഡേ, മെഡിക്കല്‍ സര്‍വ്വീസ് കോര്‍പ്പറേഷന്‍ മുന്‍ എംഡിമാരായ ബാലമുരളി, നവജ്യോത് ഖോസ, അജയകുമാര്‍ എന്നിവര്‍ക്കും മുന്‍ ജനറല്‍ മാനേജര്‍ ഡോ. ദിലീപ് കുമാറിനുമാണ് നോട്ടീസ് അയച്ചത്.
നിയമസഭ കൂടാനിരിക്കെ ലോകായുക്ത നിയമം ഓര്‍ഡിന്‍സിലൂടെ ഭേദഗതി ചെയ്തത് ഒഴിവാക്കാമായിരുന്നുവെന്ന് ഉപലോകായുക്ത ഹാറൂണ്‍ എല്‍ റഷീദ്. വേണ്ടത്ര ആലോചനകളില്ലാതെ ദുരിതാശ്വാസ നിധിയിലെ പണം ചെലവാക്കിയതുകൊണ്ടാണ് സര്‍ക്കാര്‍ ഇപ്പോള്‍ പഴി കേള്‍ക്കുന്നതെന്നും ഉപലോകായുക്ത പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയ നേതാക്കളുടെയും ജനപ്രതിനിധികളുടെയും കുടുംബത്തിന് നല്‍കിയെന്ന ഹര്‍ജി പരിഗണിക്കവേയാണ് പരമാര്‍ശം.
സംസ്ഥാനത്തു പട്ടയം ലഭിക്കാന്‍ കൈക്കൂലി നല്‍കേണ്ട അവസ്ഥയില്ലെന്നു റവന്യൂ മന്ത്രി കെ. രാജന്‍. റവന്യൂ വകുപ്പില്‍ പണപ്പിരിവു നടത്തുന്നുണ്ടെന്നു സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നെന്ന ആരോപണത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അത്തരമൊരു വിമര്‍ശനം സിപിഎം സമ്മേളനത്തില്‍ ഉണ്ടായിട്ടുണ്ടെന്നു വിശ്വസിക്കുന്നില്ലെന്നും മന്ത്രി രാജന്‍ പറഞ്ഞു.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തുടരും. സംസ്ഥാന സെക്രട്ടേറിയേറ്റിലേക്ക് ആറു പുതുമുഖങ്ങള്‍ എത്തിയേക്കും. മുഹമ്മദ് റിയാസും എ എന്‍ ഷംസീറും പരിഗണനയിലുണ്ട്. സജി ചെറിയാന്‍, വി.എന്‍ വാസവന്‍, കടകംപള്ളി സുരേന്ദ്രന്‍, സി.കെ രാജേന്ദ്രന്‍ എന്നിവര്‍ക്കും സാധ്യതയുണ്ട്.
| > |
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എറണാകുളം ജില്ലാ കോടതിയില്‍ വച്ച് നിയമവിരുദ്ധമായി തുറന്നെന്നു ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്. കാര്‍ഡിലെ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോയെന്നു വ്യക്തമല്ല. വിശദമായ റിപ്പോര്‍ട്ട് വേണമെന്ന് വിചാരണക്കോടതി ആവശ്യപ്പെട്ടു.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
സംസ്ഥാന ബജറ്റ് മാര്‍ച്ച് 11 ന് അവതരിപ്പിക്കും. ധനമന്ത്രി കെ എന്‍ ബാലഗോപാലാണ് ബജറ്റ് അവതരിപ്പിക്കുക. അടിസ്ഥാന സൗകര്യ മേഖലയില്‍ പുതിയ പദ്ധതികള്‍ക്ക് ബജറ്റില്‍ വലിയ പരിഗണന കിട്ടാന്‍ സാധ്യതയുണ്ട്. തൊഴില്‍ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാനുള്ള നിര്‍ദേശങ്ങളും പ്രതീക്ഷിക്കാം.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കൊച്ചിയില്‍ യുട്യൂബ് വ്‌ളോഗറും മോഡലുമായ നേഹയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയണ്ടെന്ന് പൊലീസ്. നേഹയുടെയും കൂടെ താമസിച്ചിരുന്ന സിദ്ധാര്‍ഥിന്റെയും മൊബൈല്‍ ഫോണുകള്‍ ശാസ്ത്രീയ പരിശോധനക്കു വിധേയമാക്കും. മരണത്തിനു പിന്നില്‍ ലഹരി മാഫിയക്കു ബന്ധമുണ്ടെന്നു സംശയമുണ്ട്.
വ്ളോഗര്‍ റിഫ മെഹ്നു ദുബായില്‍ മരിച്ചതില്‍ ദുരൂതയുണ്ടെന്ന് ബന്ധുക്കള്‍. അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ പോലീസിനെ സമീപിച്ചു. മരിച്ച തിങ്കളാഴ്ച രാത്രിയും വീഡിയോകോളിലൂടെ സംസാരിച്ചിരുന്നെന്ന് വീട്ടുകാര്‍ പറഞ്ഞു. റിഫയുടെ മൃതദേഹം ഇന്നലെ വീട്ടിലെത്തിച്ചു കബറടക്കി.
ഹരിപ്പാട് ക്ഷേത്രത്തിലെ ദേശതാലവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശരത്ചന്ദ്രനെ കുത്തിക്കൊന്ന കേസില്‍ ഒരു പ്രതി കൂടി പിടിയില്‍. മറ്റൊരു പ്രതി ഹരിപ്പാട് കോടതിയില്‍ കീഴടങ്ങി. കുമാരപുരം പൊത്തപ്പള്ളി തുണ്ട് തറയില്‍ കിഴക്കതില്‍ അഭിജിത്തിനെ (19 )ആണ് മാന്നാറിലെ ബന്ധു വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തത്. വിഷ്ണു എന്ന കൊച്ചു വിഷ്ണു (21) ആണ് കോടതിയില്‍ കീഴടങ്ങിയത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സംഘം ചേര്‍ന്ന് റാഗ്ചെയ്ത സംഭവം ഒതുക്കിത്തീര്‍ക്കാന്‍ പോലീസ് ശ്രമിക്കുന്നെന്ന് റാഗിംഗിന് ഇരയായ വിദ്യാര്‍ഥിയുടെ പിതാവ്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വി വി എച്ച് എസ് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അഹമ്മദ് യാസീന്റെ പിതാവ് മുഹമ്മദ് ഷാഫിയാണ് മുഖ്യമന്ത്രിക്കു പരാതി നല്‍കിയത്.
തിരുവല്ലം പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചതിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. പൊലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയര്‍ന്നതിനാലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി ഡിജിപി ഉത്തരവിറക്കിയത്.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2022 ഒന്നും രണ്ടും ഘട്ട പരീക്ഷകളുടെ ഷെഡ്യൂള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ജെഇഇ മെയിന്‍ 2022 ഒന്നാം ഘട്ടം ഏപ്രില്‍ 16, 17, 18, 19, 20, 21 തീയതികളിലും ജെഇഇ മെയിന്‍ രണ്ടാം ഘട്ടം മെയ് 24, 25, 26, 27, 28, 29 തീയതികളിലും നടത്തും.
രാജ്യത്തെ കോവിഡ് കേസുകളില്‍ അമ്പതു ശതമാനവും കേരളം, മഹാരാഷ്ട്ര, മിസോറാം എന്നീ മൂന്നു സംസ്ഥാനങ്ങളിലാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍. ഒരു സംസ്ഥാനത്തുമാത്രം പതിനായിരത്തിലേറെ രോഗികളുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചോള കാലഘട്ടത്തിലെ സ്വര്‍ണവും ചെമ്പും കൊണ്ടു നിര്‍മ്മിച്ച ഒരു ബ്രേസ്ലെറ്റ് തമിഴ്നാട്ടിലെ മാളിഗൈ മേടില്‍നിന്ന് പുരാവസ്തുഗവേഷകര്‍ കണ്ടെത്തി. 7.920 ഗ്രാമാണു ഭാരം. 4.9 സെന്റീമീറ്റര്‍ നീളവും നാലു മില്ലിമീറ്റര്‍ കനവുമുണ്ട്. തകര്‍ന്ന് ദ്രവിച്ചു തുടങ്ങിയ നിലയിലാണ് ഇതു കണ്ടെത്തിയത്. രാജേന്ദ്ര ചോളന്‍ ഒന്നാമന്റെ തലസ്ഥാനമായിരുന്നു ഗംഗൈകൊണ്ടചോളപുരം.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ യുക്രെയിനില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ബിജെപി റാലികളുടെ തിരക്കിലാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മോദിയുടെ മണ്ഡലമായ വാരണാസിയില്‍ സമാജ് വാദി പാര്‍ട്ടിയുടെ റാലിയില്‍ പ്രസംഗിക്കുകയായിരുന്നു മമത.
യുക്രൈന്‍ രക്ഷാ ദൗത്യമായ ഓപ്പറേഷന്‍ ഗംഗയ്ക്കു രക്ഷാ ദൗത്യത്തിന്റെ ഏകോപനത്തിനും ഇന്ത്യയിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാനും 24 കേന്ദ്ര മന്ത്രിമാര്‍. യുക്രെയിന്‍ അതിര്‍ത്തികളില്‍നിന്ന് കൂടുതല്‍ പേരെ കൊണ്ടുവരാന്‍ ഈ മാസം പത്തോടെ കൂടുതല്‍ വിമാനങ്ങള്‍ ഉണ്ടാകും. മുംബൈയിലും ദില്ലിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ എത്തിയാണ് സ്വീകരിക്കുന്നത്.
പത്തു പേരടങ്ങുന്ന ചെറുസംഘങ്ങളായി പോകണമെന്നതടക്കമുള്ള നിര്‍ദേശങ്ങളുമായി ഇന്ത്യന്‍ എംബസി. റഷ്യന്‍ പട്ടാളത്തിന്റെ ആക്രമണം ശക്തമായ ഹാര്‍കീവ് ഉള്‍പെടെയുള്ള യുക്രെയിന്‍ പ്രദേശങ്ങളില്‍നിന്ന് രക്ഷപ്പെടാനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് എംബസി പുറത്തിറക്കിയത്. സംഘത്തിലുള്ളവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ഇന്ത്യയിലെ കോണ്ടാക്ട് നമ്പര്‍, ഇന്ത്യയിലെ വിലാസം, നിലവിലുള്ള ലൊക്കേഷന്‍, എംബസി കണ്‍ട്രോള്‍ റൂം നമ്പറുകള്‍ എന്നിവ പങ്കുവയ്ക്കണം. ലൊക്കേഷന്‍ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ അറിയിക്കുക. എംബസി അധികൃതരുമായി കോര്‍ഡിനേറ്റര്‍ മാത്രം സംസാരിക്കുക. ഫോണിലെ ബാറ്ററികള്‍ പരമാവധി സേവ് ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
യുക്രൈന്‍ തലസ്ഥാനമായ കീവ് നഗരം കീഴടക്കാനുള്ള റഷ്യന്‍ പദ്ധതി അനന്തമായി നീളുന്നു. യുദ്ധം എട്ടാം ദിവസത്തിലേക്ക് നീങ്ങുമ്പോഴും കീവ് നഗരം ലക്ഷ്യമാക്കി പുറപ്പെട്ട റഷ്യന്‍ സൈനിക വ്യൂഹത്തിന് ഇതുവരെ നഗരത്തില്‍ എത്താനായിട്ടില്ല. ഭക്ഷണവും വെള്ളവും ഇല്ലെന്നതാണ് പ്രധാന തടസം.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
യുദ്ധം എട്ടാം ദിവസവും തുടര്‍ന്ന റഷ്യയ്ക്ക് അഞ്ഞൂറോളം സൈനീകരെ മാത്രമേ നഷ്ടപ്പെട്ടിട്ടുള്ളൂവെന്നാണ് അവകാശപ്പെടുന്നത്. എന്നാല്‍ ഒമ്പതിനായിരം പേരെ വകവരുത്തിയെന്നാണ് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി ആവകാശപ്പെട്ടത്. യുദ്ധത്തിനിടെ മരിച്ചുവീഴുന്ന റഷ്യന്‍ സൈനികരെ കൈയോടെ ദഹിപ്പിക്കുന്ന ക്രിമിറ്റോറിയവുമായാണ് സൈന്യം എത്തിയിരിക്കുന്നതെന്ന് യുക്രൈനും നാറ്റോയും ആരോപിച്ചിരുന്നു.
യുക്രൈനില്‍ ആണവ യുദ്ധ ഭീഷണി ഉയര്‍ത്തുന്നത് പാശ്ചാത്യ രാജ്യങ്ങളാണെന്നും ആണവ യുദ്ധം റഷ്യയുടെ പരിഗണനയിലില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോ. റഷ്യയുടേത് പരിമിതമായ ആവശ്യങ്ങള്‍ മാത്രമാണെന്നും അദ്ദേഹം വിദേശ മാധ്യമങ്ങളോടു പ്രതികരിച്ചു.
യുക്രെയിനില്‍ റഷ്യന്‍ പട്ടാളം നടത്തുന്ന അതിക്രമങ്ങളില്‍ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ രക്തത്തില്‍ നാറ്റോയ്ക്കും പങ്കുണ്ടെന്ന് യുക്രെയിന്‍ ഉപപ്രധാനമന്ത്രി ഒള്‍ഹ സ്റ്റെഫാനിഷിന. ബിബിസിക്കു നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം. യുക്രെയിനു മുകളിലൂടെ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ പറക്കുന്നതു വിലക്കാന്‍ നാറ്റോ തയാറാകാതിരുന്നതാണ് കൂട്ടക്കുരുതിക്കു കാരണമെന്നും അവര്‍ വിമര്‍ശിച്ചു.
യുക്രൈന്‍- റഷ്യ പ്രശ്നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ക്വാഡ് രാഷ്ട്രങ്ങളുടെ ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ , ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍, ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ എന്നിവര്‍ വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തു.
മസ്‌കറ്റില്‍ സുല്‍ത്താന്‍ ഖാബൂസ് സ്ട്രീറ്റ് ഇന്നു വൈകുന്നേരം മുതല്‍ ഞായറാഴ്ച രാവിലെ വരെ ഭാഗികമായി അടയ്ക്കും. അറ്റകുറ്റപ്പണികള്‍ നടത്താനാണ് റോഡ് അടക്കുന്നത്. മാവലെ പാലം മുതല്‍ അല്‍ സഹ്വ ടവര്‍ വരെയുള്ള ഭാഗത്താണ് അറ്റകുറ്റപണികള്‍ നടത്തുക.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന്‍ എഫ് സിയെ കീഴടക്കി എ.ടി.കെ മോഹന്‍ ബഗാന്‍ സെമി ഫൈനലില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് മോഹന്‍ ബഗാന്റെ വിജയം
കരുത്തരായ ലിവര്‍പൂളും ചെല്‍സിയും എഫ്.എ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍. നോര്‍വിച്ച് സിറ്റിയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ പരാജയപ്പെടുത്തിയത്. ദുര്‍ബലരായ ല്യൂട്ടണ്‍ ടൗണിനോട് ചെല്‍സി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. 3-2 എന്ന സ്‌കോറിനാണ് ടീമിന്റെ വിജയം. എന്നാല്‍ മറ്റൊരു മത്സരത്തില്‍ കരുത്തരായ ടോട്ടനം പരാജയപ്പെട്ട് പുറത്തായി. എതിരില്ലാത്ത ഒരു ഗോളിന് മിഡില്‍സ്‌ബ്രോയാണ് ടോട്ടനത്തെ അട്ടിമറിച്ചത്.
കേരളത്തില്‍ ഇന്നലെ 36,061 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2,222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ 19,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. രാജ്യത്ത് ഇന്നലെ 5,638 കോവിഡ് രോഗികള്‍. നിലവില്‍ 67,351 കോവിഡ് രോഗികള്‍. ആഗോളതലത്തില്‍ ഇന്നലെ പതിനഞ്ച് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. നിലവില്‍ 6.11 കോടി കോവിഡ് രോഗികള്‍.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
വ്യാപാരക്കമ്മി 21.19 ബില്യണ്‍ ഡോളറായി വര്‍ദ്ധിച്ചപ്പോഴും, എഞ്ചിനീയറിംഗ്, പെട്രോളിയം, രാസവസ്തുക്കള്‍ എന്നീ മേഖലകളിലെ ആരോഗ്യകരമായ വളര്‍ച്ച കാരണം ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 22.36 ശതമാനം ഉയര്‍ന്ന് 33.81 ബില്യണ്‍ ഡോളറായി. ഇതേ കാലയളവില്‍ ഇറക്കുമതിയും ഏകദേശം 35 ശതമാനം ഉയര്‍ന്ന് 55 ബില്യണ്‍ ഡോളറിലെത്തി. പെട്രോളിയം ക്രൂഡ് ഓയില്‍ എന്നിവയുടെ ഇറക്കുമതി 66.56 ശതമാനം ഉയര്‍ന്ന് 15 ബില്യണ്‍ ഡോളറായി. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ ഇക്കഴിഞ്ഞ ഫെബ്രുവരി വരെയുള്ള മാസങ്ങളില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 374.05 ബില്യണ്‍ ഡോളറായിരുന്നു. ഇതേ 11 മാസക്കാലയളവിലെ ഇറക്കുമതി 59.21 ശതമാനം ഉയര്‍ന്ന് 550.12 ബില്യണ്‍ ഡോളറിലെത്തി.
കഴിഞ്ഞ ദിവസമാണ് തന്റെ 253-ാമത്തെ ചിത്രം സുരേഷ് ഗോപി പ്രഖ്യാപിച്ചത്. ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു പോസ്റ്ററിനൊപ്പമാണ് ചിത്രത്തെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത്. ആരൊക്കെയാകും ചിത്രത്തില്‍ അഭിനയിക്കുന്നതെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. ജിബു ജേക്കബ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഈ അവസരത്തില്‍ ചിത്രത്തിനായി അഭിനേതാക്കളെ ക്ഷണിക്കുകയാണ് സുരേഷ് ഗോപി. ഒരു ഫോട്ടോയും ഒരുമിനിറ്റില്‍ കവിയാത്ത വീഡിയോയുമായ് ഉടന്‍ ഞങ്ങളെ ബന്ധപ്പെടുക.
| കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക |
കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, വിനായകന്‍, ദിലീപ് പോത്തന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്യുന്ന 'പട' ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ അഞ്ചാമതായി തുടരുകയാണ് ട്രെയ്‌ലര്‍. കേരളത്തിലെ ആദിവാസി വിഭാഗവും അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുമാണ് ചിത്രം. ഷൈന്‍ ടോം ചാക്കോ, ടി.ജി രവി, ജഗദീഷ്, കനി കുസൃതി, ഇന്ദ്രന്‍സ്, പ്രകാശ് രാജ്, മിനി കെ.എസ്, സലീംകുമാര്‍, ആദത്ത് ഗോപാലന്‍, സാവിത്രി ശ്രീധരന്‍, ജോര്‍ജ്ജ് ഏലിയ, സുധീര്‍ കരമന, സിബി തോമസ് തുടങ്ങിയവരാണ് പടയില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രാജ്യത്തെ പാസഞ്ചര്‍ വാഹന വിപണിയില്‍ വന്‍ മുന്നേറ്റവുമായി മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ്. മുന്‍വര്‍ഷത്തെ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ ഫെബ്രുവരിയിലെ പാസഞ്ചര്‍ വാഹന വില്‍പ്പനയില്‍ 80 ശതമാനത്തിന്റെ വളര്‍ച്ചയാണ് കമ്പനി രേഖപ്പെടുത്തിയത്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാതാക്കള്‍ കഴിഞ്ഞമാസം മൊത്തം 54,455 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 27,551 യൂണിറ്റുകള്‍ യൂട്ടിലിറ്റി വിഭാഗത്തില്‍ വിറ്റഴിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഇതേകാലയളവിനേക്കാള്‍ 79 ശതമാനം വില്‍പ്പനയാണ് നേടിയത്. സമാനമായി പാസഞ്ചര്‍ വാഹന വില്‍പ്പന 80 ശതമാനം വര്‍ധിച്ച് 27,664 യൂണിറ്റായും ഉയര്‍ന്നു.

