അഞ്ചു വയസുകാരിയെ ഉപദ്രവിച്ച വീട്ടുജോലിക്കാരിക്കെതിരെ കേസ്. ഇടുക്കി ഉടുമ്പന്നൂരിലാണ് സംഭവം.

കുട്ടികളുടെ മാതാവ് വിദേശത്ത് ആണ്. അഞ്ചര വയസുള്ള പെണ്‍കുട്ടിയെയും നാലര വയസുള്ള ആണ്‍ കുട്ടിയേയും പരിചരിക്കുവാന്‍ ആണ് ബിബിന്‍ തൊടുപുഴയിലുള്ള ഏജന്റ് വഴി വീട്ടില്‍ ജോലിക്കാരിയെ നിര്‍ത്തിയത്. ഒരു മാസത്തെ കരാറില്‍ ആയിരുന്നു സ്ത്രീ നിയമനം. എന്നാല്‍ വീട്ടില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് ജോലിക്ക് എത്തിയ സ്ത്രീ കുട്ടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ വീടിനുള്ളില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കവെ പിതാവിന്റെ ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
കഴിഞ്ഞ ദിവസം കുട്ടികളുടെ പിതാവായ ബിബിന്‍ മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോയിരുന്നു. ഈ സമയത്താണ് വീട്ടുജോലിക്കാരി കുട്ടികളെ കയ്യേറ്റം ചെയ്തത്. പെണ്‍കുട്ടിയെ കയ്യില്‍ തൂക്കി എടുത്ത് എറിയുന്ന ദൃശ്യങ്ങളാണ് ബിബിന്റെ ശ്രദ്ധയില്‍ പെട്ടത്. സംഭവത്തെ കുറിച്ച് വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോള്‍ ഇവര്‍ ദേഷ്യപ്പെട്ട് ഇറങ്ങിപോയതായും ബിബിന്‍ പറയുന്നു.കുട്ടിയെ എടുത്തെറിയുന്ന ദൃശ്യങ്ങള്‍ സഹിതം ബിബിന്‍ പൊലീസില്‍ പരാതി നല്‍കിയതോടെ മൂലമറ്റം സ്വദേശിനിക്കെതിരേ പോലീസ് കേസെടുത്തു. സ്ത്രീ ഒളിവിലാണ്. ഇവർക്കായി പൊലീസ് തെരച്ചിൽ തുടങ്ങി. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.