തിരുവനന്തപുരം ആറ്റുകാലില്‍ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വര്‍ക്കല വടശ്ശേരിക്കോണം സ്വദേശി ആരതിയുടെ മരണത്തിലാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഭര്‍ത്താവ് അതുലിനെ അറസ്റ്റ് ചെയ്തത്. ആരതി നിരന്തരം ശാരീരിക ഉപദ്രവം നേരിട്ടിരുന്നു എന്ന ആരോപണം ശരിവെക്കുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.
ആരതിയുടെ ശരീരത്തില്‍ മൊത്തം 10 മുറിവുകള്‍ ഉണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കൂടുതല്‍ മുറിവുകളും കാല്‍മുട്ടിന് താഴേക്കാണ്. ആരതിയുടെ മുഖത്തും അടിയേറ്റ പാടുകളുണ്ട്. ശരീരത്തില്‍ ഉണ്ടായ മുറിവുകള്‍ കമ്പോ സമാനമായ മറ്റെന്തോ കൊണ്ടുള്ള ആക്രമണത്തില്‍ ഉണ്ടായതെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരം. ഭര്‍ത്താവ് അതുലിനെതിരെ ആത്മഹത്യാ പ്രേരണകുറ്റം, ഗാര്‍ഹിക പീഡന കുറ്റം അടക്കം പോലീസ് ചുമത്തിയേക്കുമെന്നാണ് വിവരം.
ഭര്‍ത്താവ് അതുല്‍ മര്‍ദ്ദിച്ചത് അമ്മയെ വിളിച്ച് പറഞ്ഞതിന് ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്തത്. അതുല്‍ മര്‍ദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. വര്‍ക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത് ഒന്നരവര്‍ഷം മുമ്പ്. ആറ് മാസം മുമ്പാണ് ആറ്റുകാലിലെ വാടകവീട്ടിലേക്ക് മാറിയത്.
വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ പലകാരണങ്ങള്‍ പറഞ്ഞ് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു. ആരതിയുടെ അമ്പത് പവന്‍ സ്വര്‍ണം പണയം വച്ചു. പണത്തിന്റെ പേരിലും സ്വര്‍ണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കള്‍ പറയുന്നു. അതുലിന്റെ മര്‍ദനത്തില്‍ മുറിവേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് ആരതി അയച്ച് നല്‍കിയിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയില്‍ കയറി വാതിലടച്ചു. ആരതി ആത്മഹത്യ ചെയ്‌തെന്ന് മനസിലാക്കിയ അതുല്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതില്‍ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിനായി വിളിക്കൂ 1056.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക...👉👉👉...ക്ലിക്ക്.





