HONESTY NEWS

HONESTY ന്യൂസിൽ പരസ്യം ചെയ്യാം


ഇന്നത്തെ പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ (04 ജൂൺ 2022).

 പ്രഭാത വാർത്തകൾ ഒറ്റനോട്ടത്തിൽ

2022 | ജൂൺ 4 | ശനി | 1197 |  ഇടവം 21 |  പൂയം

◼️സംരക്ഷിത വനമേഖലയുടെ അതിര്‍ത്തിയില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിസ്ഥിതി ലോല മേഖലയായിരിക്കണമെന്ന് സുപ്രീംകോടതി. ഈ മേഖലയില്‍ വികസന-നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. നിലവില്‍ ഈ മേഖലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതിയോടെ മാത്രമേ തുടരാവൂ. ഈ പ്രദേശങ്ങളിലെ നിര്‍മിതികളെക്കുറിച്ച് മൂന്നു മാസത്തിനകം സംസ്ഥാനങ്ങളിലെ ചീഫ് വൈല്‍ഡ് ലൈഫ് കണ്‍സര്‍വേറ്റര്‍മാര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടു.


◼️തൃക്കാക്കരയില്‍ ഉമ തോമസിന്റെ റിക്കാര്‍ഡ് ഭൂരിപക്ഷത്തോടെയുള്ള വിജയം യുഡിഎഫിനും കോണ്‍ഗ്രസിനും ആത്മവിശ്വാസം പകരുന്നതായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസ് നേടിയത് 72767 വോട്ടുകളാണ്.  2021 ല്‍ പി.ടി തോമസ് നേടിയത് 59,839 വോട്ടുകളായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ 12,928 വോട്ട് കൂടുതല്‍ ലഭിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് നേടിയത് 47,752 വോട്ടാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2242 വോട്ട് കൂടുതലാണിത്. ബിജെപി സ്ഥാനാര്‍ഥി എ.എന്‍ രാധാകൃഷ്ണന് 12955 വോട്ട്. കഴിഞ്ഞ തവണത്തേക്കാള്‍ 2528 വോട്ട് കുറഞ്ഞു. ഇത്തവണ മല്‍സരിക്കാതിരുന്ന ട്വന്റി 20 പാര്‍ട്ടി കഴിഞ്ഞ തവണ 13,897 വോട്ട് നേടിയിരുന്നു.


◼️തൃക്കാക്കരയില്‍ തോറ്റെങ്കിലും ഇടതു മുന്നണിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 2,244 വോട്ടു വര്‍ധിച്ചെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടത് വിരുദ്ധ ശക്തികളെ ഒന്നിച്ചുനിര്‍ത്താന്‍ യുഡിഎഫിന് സാധിച്ചു. തൃക്കാക്കരയില്‍ നടന്നത് കെ റെയിലിന്റെ ഹിത പരിശോധനയല്ലെന്നും അനുമതി ലഭിച്ചാല്‍ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.


◼️ബിജെപിയുടെ സീനിയര്‍ നേതാവ് എ.എന്‍ രാധാകൃഷ്ണനു കെട്ടിവച്ച കാശു പോകും. തൃക്കാക്കരയില്‍ പാര്‍ട്ടിയുടെ ബേസ് വോട്ട് എണ്ണായിരമാണെന്ന് രണ്ടു ദിവസംമുമ്പ് രാധാകൃഷ്ണന്‍ പറഞ്ഞത് വോട്ടു കുറയുമെന്നു മുന്നില്‍ കണ്ടാണ്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനഞ്ച് ശതമാനത്തോളം വോട്ട് നേടിയിരുന്നു. ഇത്തവണ 9.57 ശതമാനം മാത്രമാണു കിട്ടിയത്.  ആകെ പോള്‍ ചെയ്ത വോട്ടിന്റെ ആറിലൊന്നായ 16.7 ശതമാനം കിട്ടിയില്ലെങ്കില്‍ കെട്ടിവച്ച പതിനായിരം രൂപ നഷ്ടമാകും.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️തൃക്കാക്കര ഉപതെരഞ്ഞെടുപ്പു ഫലം മുഖ്യമന്ത്രി പിണറായി വിജയനെതിരായ വിധിയെഴുത്താണെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരന്‍. സര്‍ക്കാര്‍ ജനവികാരം തിരിച്ചറിയണമെന്നും സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കണമെന്നും വി മുരളീധരന്‍ പറഞ്ഞു.


◼️കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് തൃക്കാക്കരയിലെ വിജയമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വരും തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് ശക്തി പ്രകടമാക്കും. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെയുള്ള ജനവിധിയാണ് ഇതെന്നും താരിഖ് അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.


◼️തൃക്കാക്കരയിലെ യുഡിഎഫ് ജയം ട്വന്റി ട്വന്റി വോട്ടുകള്‍കൂടി കിട്ടിയതു കൊണ്ടാണെന്ന് ട്വന്റി ട്വന്റി കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ്. തൃക്കാക്കരയുടെ മാപ്പല്ല, കേരളത്തിന്റെ മാപ്പാണ് പിണറായി വിജയനു ജനങ്ങള്‍ കൊടുത്തത്. അധികാരം കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ധാര്‍ഷ്ട്യത്തിനു ജനങ്ങള്‍ കൊടുത്ത മറുപടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സാബു എം ജേക്കബ് വിമര്‍ശിച്ചു.


◼️സംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. ഇന്നലെ 1465 പേര്‍ക്കു രോഗം ബാധിച്ചു. ആറു പേര്‍ മരിച്ചു. 479 പേര്‍ക്കാണ് എറണാകുളം ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്.

◼️കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സിഎംഡി വിളിച്ച ചര്‍ച്ച തൊഴിലാളി യൂണിയനുകള്‍ ബഹിഷ്‌കരിച്ചു. സിഐടിയു, ഐന്‍ടിയുസി, ബിഎംഎസ് സംഘടനകളുടെ പ്രതിനിധികളാണ് ബിജു പ്രഭാകര്‍ വിളിച്ച യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയത്.


◼️പബ്ലിക് സര്‍വീസ് കമ്മീഷന്‍ 14 ജില്ലകളിലും എല്‍പി എസ് റ്റി തസ്തികയിലേക്കുള്ള റാങ്ക് ലിസ്റ്റുകള്‍ പ്രസിദ്ധീകരിച്ചു. വിവിധ വകുപ്പുകളിലേക്കുള്ള എല്‍ ഡി ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ്സ്, സാധ്യത ലിസ്റ്റുകള്‍, പി എസ് സി ജില്ലാടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ചിരുന്നു.


◼️ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ച യുവാവിനെ വീടിനു മുന്നിലെ ടര്‍ഫില്‍ കളിക്കുകയായിരുന്ന യുവാക്കള്‍ പിടികൂടി പോലീസില്‍ ഏല്‍പിച്ചു. കാട്ടാക്കട വില്ലിടുംപാറ മൊഴുവന്‍കോട് റിട്ടയേഡ് പഞ്ചായത്ത് ജീവനക്കാരനായ രാജേന്ദ്രന്റെ 24 കാരിയായ മകള്‍ അശ്വതിയെയാണ് വെട്ടിയത്.  ഭര്‍ത്താവ് ധനുവച്ചപുരം രോഹിണി ഭവനില്‍ സുജിതിനെ (29) പോലീസ് കസ്റ്റഡിയിലെടുത്തു. തലക്കും കൈക്കും വെട്ടേറ്റ അശ്വതിയെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചു.


◼️ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാടായി ലഭിച്ച മഹീന്ദ്ര ഥാര്‍ തിങ്കളാഴ്ച പുനര്‍ലേലം അടിസ്ഥാനത്തില്‍ പരസ്യ വില്‍പ്പന നടത്തും. രാവിലെ 11 മണിക്കു ക്ഷേത്രം തെക്കേ നടപന്തലിലാണ് പുനര്‍ലേലം. നാല്‍പതിനായിരം രൂപയാണ് നിരതദ്രവ്യം.

◼️പ്രൊഫ. എം.എന്‍ കാരശ്ശേരിക്ക് വാഹനാപകടത്തില്‍ പരിക്ക്. കോഴിക്കോട് ചാത്തമംഗലത്ത് ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിലാണ് എം.എന്‍ കാരശ്ശേരിക്കു പരിക്കേറ്റത്. ഓട്ടോ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതുമൂലം വാഹനം നിയന്ത്രണം വിട്ട് മതിലില്‍ ഇടിക്കുകയായിരുന്നു. കാരശ്ശേരിയെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


◼️ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ വ്യാജ വാട്സ്ആപ് അക്കൗണ്ടുണ്ടാക്കി സന്ദേശമയച്ച് തട്ടിപ്പിനു ശ്രമം. മന്ത്രിയുടെ ഓഫീസ് പൊലീസിന് പരാതി നല്‍കി. മന്ത്രിയുടെ പേരും ഫോട്ടോയും വച്ചുള്ള വാട്‌സാപ്പ് വഴി പണം ആവശ്യപ്പെട്ടുള്ള സന്ദേശം ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടര്‍ക്കു ലഭിച്ചു. സംശയം തോന്നിയ ഡോക്ടര്‍ മന്ത്രിയുടെ ഓഫീസില്‍ വിവരം അറിയിക്കുകയായിരുന്നു.


◼️സിബിഎസ്ഇ, ഐസിഎസ്ഇ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. കുട്ടികളുടെ സുരക്ഷ, ആരോഗ്യസംരക്ഷണം, പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങള്‍, സ്‌കൂളുകളുടെ അംഗീകാരം, സ്‌കോളര്‍ഷിപ്പുകള്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ സുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളില്‍ വിശദമായ ചര്‍ച്ച നടത്തി.


◼️കോഴിക്കോട് മാവൂര്‍റോഡിലെ മാളില്‍ പട്ടാപ്പകല്‍ പൊലീസ് ചമഞ്ഞ് പത്തു ലക്ഷം കവര്‍ന്ന കേസിലെ പ്രതികള്‍ പിടിയില്‍. കണ്ണൂര്‍ സ്വദേശിയും മലപ്പുറം പറമ്പില്‍പീടികയിലെ താമസക്കാരനുമായ കെ.പി. നവാസ് (45), കണ്ണൂര്‍മാടായി സ്വദേശി ബാബു എന്ന ഷാജിദ് ആരീപ്പറമ്പില്‍ (43), ആലപ്പുഴ ചുങ്കംവാര്‍ഡില്‍ കരുമാടിപ്പറമ്പ് കെ.എന്‍ സുഭാഷ് കുമാര്‍ (34), തിരുവനന്തപുരം വെള്ളനാട് സ്വദേശി ജിജോ ലാസര്‍ (29) എന്നിവരാണ് പാലക്കാട് കൊളപ്പുള്ളിയിലെ ആഡംബര ഹോട്ടലില്‍നിന്നു പിടിയിലായത്. മറ്റൊരു പ്രതിയായ കണ്ണൂര്‍ പിലാത്തറ സ്വദേശി ഇഖ്ബാലിനെ നേരത്തെ അറസ്റ്റ്ചെയ്തിരുന്നു.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️ഹൈക്കോടതി അഭിഭാഷകനെ മര്‍ദ്ദിച്ചയാളെ ജഡ്ജി കൈയോടെ ഇടപെട്ട് പൊലീസിനെ ഏല്‍പ്പിച്ചു. ഹെക്കോടതിയിലേക്കു കാറില്‍ പോകുകയായിരുന്ന അഡ്വ ലിയോ ലൂക്കോസിനാണ് മര്‍ദ്ദനമേറ്റത്. ലിയോയുടെ കാറിനു പിന്നില്‍ കാറിടിച്ച ശേഷം ഇറങ്ങിവന്ന് മുഖത്ത് അടിച്ച തൊടുപുഴ സ്വദേശി ജിജോ സെബാസ്റ്റ്യനെയാണ് പിടികൂടിയത്. പിറകിലെ വാഹനത്തിലുണ്ടായിരുന്ന ഹൈകോടതി ജഡ്ജി ജസ്റ്റീസ് എന്‍ നഗരേഷ് കൂടെയുണ്ടായിരുന്ന പൊലീസുകാരനെക്കൊണ്ട് പ്രതിയെ പിടിച്ചു  പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.


◼️കാന്‍സര്‍ രോഗിയായ 73 വയസുകാരനേയും ചെറുമക്കളേയും കെഎസ്ആര്‍ടിസി ബസില്‍നിന്ന് ഇറക്കവിട്ട സംഭവത്തില്‍  കണ്ടക്ടര്‍ മൂലമറ്റം യൂണിറ്റിലെ ജിന്‍സ് ജോസഫിനെ സസ്പെന്‍ഡ് ചെയ്തു. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നിര്‍വഹിക്കുന്നതിനു ബസ് നിര്‍ത്തിയ കണ്ടക്ടര്‍ അവരെ ഇറക്കി വിടുകയായിരുന്നു.


◼️കണ്ണൂര്‍ തില്ലങ്കേരിയില്‍ വാഹന പരിശോധനക്കിടെ രണ്ടര കോടി വിലവരുന്ന തിമിംഗല ഛര്‍ദ്ദിലുമായി ഒരാള്‍ പിടിയിലായി. തില്ലങ്കേരി  സ്വദേശി ദിഖില്‍ നിവാസില്‍ ദിന്‍രാജിനെയാണ് പൊലീസ് പിടികൂടിയത്. രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു.


◼️മേലാറ്റൂരില്‍ ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ രണ്ടു പേര്‍ പിടിയില്‍. മേലാറ്റൂര്‍ സ്വദേശിയായ മന്‍സൂര്‍, അബ്ദു എന്നിവരാണ് പിടിയിലായത്. അമ്പതോളം നിലവിളക്കുകളും മുപ്പത്തേഴായിരം രൂപയുടെ ക്ഷേത്രോപകരണങ്ങളുമാണ് മോഷണം പോയത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക


◼️ഡല്‍ഹിയില്‍ കേരളാ ഹൗസ് ക്വാര്‍ട്ടേഴ്‌സിലെ ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ കുക്ക് പ്രകാശനെ സസ്പെന്‍ഡ് ചെയ്തു. സഹപ്രവര്‍ത്തകന്റെ മകള്‍ക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്.


◼️പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍. ആസാം സ്വദേശി ബ്രീട്രീഷുര്‍ സിംഗ് (25)നെയാണ് കാഞ്ഞിരംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഹോട്ടല്‍ തൊഴിലാളിയായ പ്രതി മൂന്നു മാസം മുമ്പാണ് നാഗാലാന്റ് ദിമാപൂര്‍ സ്വദേശി 14 വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുവന്ന് കൂടെ താമസിപ്പിച്ചത്.


◼️തിരുവനന്തപുരം വിളപ്പില്‍ശാലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം നാടുവിട്ട അസം സ്വദേശി റിബുന്‍ അഹമ്മദിനെ പോലീസ് പിടികൂടി. പെണ്‍കുട്ടി ഗര്‍ഭിണിയായെന്നറിഞ്ഞതോടെ ഇയാള്‍ നാടുവിടുകയായിരുന്നു. പതിനാറുകാരി പിന്നീട് പ്രസവിച്ചു. കേരളത്തില്‍ തിരിച്ചെത്തി പ്രതി പലയിടങ്ങളിലായി ജോലി ചെയ്യുന്നതിനിടെയാണ്  പിടികൂടിയത്.  


◼️വെള്ളയാംകുടിയില്‍ അമിത വേഗതയയിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ഉയര്‍ന്നുപൊങ്ങി ട്രാന്‍സ്‌ഫോര്‍മറിന്റെ വേലിക്കെട്ടിനുള്ളില്‍ കുടുങ്ങി. ബൈക്ക് യാത്രികന്‍  കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ് കാര്യമായ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അഗ്നിരക്ഷ സേനയെത്തി ജെസിബിയുടെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്.

കൂടുതൽ വിവരങ്ങൾക്കായി പരസ്യത്തിൽ ക്ലിക് ചെയുക

◼️രാജ്യത്ത് ശക്തമായ പ്രതിപക്ഷം വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു പ്രതിപക്ഷ പാര്‍ട്ടിയോടും വിദ്വേഷമില്ല. കുടുംബാധിപത്യത്തെയാണ് താന്‍ വിമര്‍ശിക്കുന്നത്. സ്വജനപക്ഷപാതം കാട്ടുന്ന പാര്‍ട്ടികള്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാണ് ശ്രമിക്കേണ്ടതെന്നും മോദി അഭിപ്രായപ്പെട്ടു.


◼️വൈകല്യത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളുടെ യാത്ര വിമാനക്കമ്പനികള്‍ നിരസിക്കാന്‍ പാടില്ലെന്ന് നിയമഭേദഗതി. ഡോക്ടര്‍ പരിശോധിച്ച ശേഷം മാത്രമേ യാത്രക്കാരെ തടയുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കാവൂ എന്നാണ് ഭിന്ന ശേഷിക്കാരായ വ്യക്തികള്‍ക്കായുള്ള ഡിജിസിഎ നിയമത്തിന്റെ പുതിയ ഭേദഗതിയില്‍ പറയുന്നത്.  


◼️രാജ്യസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ എതിരില്ലാത്ത സ്ഥാനാര്‍ഥികളെ വിജയികളായി പ്രഖ്യാപിച്ചു. ബിജെപിയുടെ ഇരുപത് സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസിന്റെ എട്ട് സ്ഥാനാര്‍ത്ഥികളും രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര മന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയുഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശ്, രണ്‍ദീപ് സിംഗ് സുര്‍ജേവാല, മുകുള്‍ വാസ്നിക്, വിവേക് തന്‍ഖ, സമാജ് വാദി പാര്‍ട്ടി സ്വതന്ത്രന്‍ കപില്‍ സിബല്‍ എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട പ്രമുഖര്‍.


◼️ഭീകരാക്രമണം വര്‍ധിച്ച ജമ്മു കാഷ്മീരില്‍ സുരക്ഷാ വിന്യാസം വര്‍ധിപ്പിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദ്ദേശം നല്‍കി. ഭീകരരുടെ കേന്ദ്രങ്ങള്‍ കണ്ടെത്തണം. ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുത്. ജമ്മു കാഷ്മീരിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ അമിത് ഷാ പറഞ്ഞു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍, ഗവര്‍ണര്‍ മനോജ് സിന്‍ഹ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

◼️രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയോ സാമ്പത്തിക സ്ഥിരതയോ ബാധിക്കാത്ത സ്വര്‍ണ്ണക്കടത്ത് കേസുകളെ ഭീകരപ്രവര്‍ത്തനമായി കാണാനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. യുഎപിഎ പ്രകാരം ഭീകരപ്രവര്‍ത്തനത്തിനുള്ള വകുപ്പുകളും ചുമത്താനാകില്ലെന്നും കോടതി വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസില്‍ ഒമ്പതു പ്രതികള്‍ക്ക് ജാമ്യം നല്‍കി കൊണ്ടാണ് ഉത്തരവ്.


◼️കര്‍ണാടക ഹസ്സനിലെ ബേലൂരില്‍ സംശയരോഗത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ച് കൊന്നു. മദ്യലഹരിയില്‍ ഭാര്യാമാതാവിന്റെയും കുട്ടികളുടെയും മുന്നില്‍ വച്ചായിരുന്നു 29 കാരി ലക്ഷ്മിയെ കൊലപ്പെടത്തിയത്. 35 കാരനായ ഭര്‍ത്താവ് ജയദീപി് ഒളിവിലാണ്. കുടുംബം പുലര്‍ത്താന്‍ ഭാര്യ നടത്തിയിരുന്നു പലചരക്ക് കടയുടെ പേരിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്.


◼️ഹജ്ജിന് ആഭ്യന്തര  തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ചു. ജൂണ്‍ 11 വരെ ഓണ്‍ലൈനിലൂടെ അപേക്ഷിക്കാം.


◼️സൗദി അറേബ്യയില്‍നിന്ന് അവധിക്കു നാട്ടില്‍പോയി മടങ്ങാത്തവര്‍ക്ക് മൂന്നുവര്‍ഷത്തേക്കു സൗദി പാസ്പോര്‍ട്ട് അധികൃതര്‍ വിലക്ക് ഏര്‍പ്പെടുത്തി.

◼️ഇന്‍സ്റ്റാഗ്രാം റീലുകളുടെ സമയം ദീര്‍ഘിപ്പിച്ചു. 60 സെക്കന്‍ഡായിരുന്ന സമയ പരിധി ഇപ്പോള്‍ 90 സെക്കന്‍ഡാക്കി വര്‍ധിപ്പിച്ചിട്ടുണ്ട്.


◼️പത്തു ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ടെസ്ലയുടെ എല്ലാ നിയമനങ്ങളും മസ്‌ക് താല്‍ക്കാലികമായി നിര്‍ത്തുകയാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.


◼️സ്‌പെയ്‌നിന്റെ റഫേല്‍ നദാലിന് 14-ാം ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍. സെമി ഫൈനല്‍ പോരാട്ടത്തില്‍ ജര്‍മനിയുടെ അലക്‌സാണ്ടര്‍ സ്വരേവ് പരിക്കേറ്റ് പിന്മാറിയതോടെ  കളിമണ്‍ കോര്‍ട്ടിലെ രാജകുമാരന്‍ റഫേല്‍ നദാല്‍ ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. 13 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ റഫേല്‍ നദാലിന്  14-ാം കിരീടത്തിനുള്ള അവസരമാണ് ഇതോടെ കൈവന്നിരിക്കുന്നത്.


◼️ബിഎസ്ഇ, നിഫ്റ്റി ഓഹരി സൂചികകള്‍ പോലെ ക്രിപ്റ്റോ കറന്‍സിക്കും സൂചിക ആരംഭിച്ചിരിക്കുന്നു. കോയിന്‍സ്വിച്ച് എന്ന ക്രിപ്റ്റോ കമ്പനിയാണ് ഇന്ത്യന്‍ രൂപയില്‍ വ്യാപാരം നടത്തപെടുന്ന 8 ക്രിപ്റ്റോ കറന്‍സികള്‍ ഉള്‍പ്പെട്ട സൂചിക തയാറാക്കിയത്. ഈ 8 ക്രിപ്റ്റോകള്‍ വിപണിയുടെ 85 ശതമാനം മൂലധനവല്‍ക്കരണം നേടിയെടുത്തവയാണ്. കോയിന്‍ സ്വിച്ച് ആപ്പില്‍ 18 ദശലക്ഷം രജിസ്റ്റര്‍ ചെയ്ത് ഉപഭോക്താക്കള്‍ ഉണ്ട്. അവര്‍ നടത്തുന്ന യഥാര്‍ത്ഥ വ്യാപാരത്തെ അടിസ്ഥാനമാക്കിയാണ് സൂചിക വികസിപ്പിച്ചിരിക്കുന്നത്. വിപണിയില്‍ കൂടുതല്‍ സുതാര്യത കൊണ്ടു വരാനാണ് ഇങ്ങനെ ഒരു സൂചിക തയ്യാറാക്കിയത്. കോയിന്‍ബേസ് വെഞ്ചേഴ്സ്, ടൈഗര്‍ ഗ്ലോബല്‍, സിക്കോയ ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകര്‍ കോയിന്‍സ്വിച്ചില്‍ പണം മുടക്കിയിട്ടുണ്ട്.


◼️മേയ് മാസത്തില്‍ ഇന്ത്യയുടെ കയറ്റുമതി 15.46 ശതമാനം വര്‍ധിച്ച് 37.29 ബില്യണ്‍ ഡോളറായി. എന്നാല്‍, കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണിത്. തന്മൂലം വ്യാപാര കമ്മി 23.33 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഇതിന് മുന്‍പത്തെ ഏറ്റവും താഴ്ന്ന നിലയിലില്‍ കയറ്റുമതി എത്തിയത് 2021 ഫെബ്രുവരിയിലായിരുന്നു. മെയ് മാസത്തെ ഇറക്കുമതി 56.14 ശതമാനം വര്‍ധിച്ച് 60.62 ബില്യണ്‍ ഡോളറായി. ഇന്ത്യയുടെ ചരക്ക് കയറ്റുമതി ഇക്കഴിഞ്ഞ ഏപ്രില്‍-മേയില്‍ 77.08 ബില്യണ്‍ ഡോളറായിരുന്നു. തൊട്ട് മുന്‍ വര്‍ഷത്തെതില്‍ നിന്നും 22.26 ശതമാനത്തിന്റെ വര്‍ധന. സ്വര്‍ണ ഇറക്കുമതി ഇക്കഴിഞ്ഞ മേയില്‍ മാസത്തില്‍ 5.82 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതി 52.71 ശതമാനം വര്‍ധിച്ച് 8.11 ബില്യണ്‍ ഡോളറിലെത്തി.

◼️സിജു വില്‍സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പത്തൊമ്പതാം നൂറ്റാണ്ട്'. രണ്ട് വര്‍ഷം മുമ്പ് പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ആറാട്ടുപുഴ വേലായുധപ്പണിക്കരായുള്ള സിജുവിന്റെ ഗംഭീര പ്രകടനം വീഡിയോയില്‍ കാണാം. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരും തിരുവിതാംകൂറിനെ വിറപ്പിച്ച തസ്‌കരവീരന്‍ കായംകുളം കൊച്ചുണ്ണിയും മാറുമറയ്ക്കല്‍ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷന്‍മാരും കഥാപാത്രങ്ങളാകുന്ന ഈ സിനിമ വിനയന്റെ ചലച്ചിത്ര ജീവിതത്തിലെ ഒരു ഡ്രീം പ്രോജക്ടാണ്. 2022 ഏപ്രിലിലാണ് ചിത്രം തിയറ്ററുകളില്‍ എത്തുക.


◼️മലയാളികളുടെ പ്രിയ താരം നസ്രിയയുടെ തെലുങ്ക് ചിത്രം 'അണ്ടേ സുന്ദരാനികി'യുടെ ട്രെയിലര്‍ പുറത്തുവിട്ടു. മിശ്രവിവാഹമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. സുന്ദര്‍ എന്ന യുവാവായി നാനിയും എത്തുന്നു. ജൂണ്‍ 10ന് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. ഒരു റൊമാന്റിക് കോമഡി എന്റര്‍ടെയ്നറാണ് ചിത്രം.  വിവേക് അത്രേയ ആണ് സിനിമ സംവിധാനം ചെയ്യുന്നത്.  ചിത്രത്തില്‍ രോഹിണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഹര്‍ഷ വര്‍ധന്‍, നദിയ മൊയ്തു, രോഹിണി, തന്‍വി റാം എന്നിവരാണ് മറ്റ് താരങ്ങള്‍.


◼️ചൈനീസ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ ഇന്ത്യ അവതരിപ്പിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ മുന്‍നിര കോംപാക്റ്റ് എസ്യുവി ആസ്റ്ററിന്റെ വില വര്‍ധിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും അഡ്വാന്‍സ്ഡ് ഡ്രൈവ് അസിസ്റ്റന്‍സ് സിസ്റ്റവും വാഗ്ദാനം ചെയ്യുന്ന സെഗ്മെന്റിലെ ആദ്യത്തെ എസ്യുവിയാണെന്ന് കമ്പനി അവകാശപ്പെടുന്ന ആസ്റ്റര്‍ എസ്യുവി ഇപ്പോള്‍ 10.28 ലക്ഷം രൂപ (എക്‌സ് ഷോറൂം) പ്രാരംഭ വിലയില്‍ ലഭ്യമാകും. വേരിയന്റുകളെ ആശ്രയിച്ച് 30,000 മുതല്‍ 40,000 രൂപ വരെയാണ് വിലയിലെ വര്‍ധനവ്. പുതിയ വിലകള്‍ ഈ മാസം മുതല്‍ പ്രാബല്യത്തില്‍ വരും.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക. ക്ലിക്ക്

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.