കാഡ്‌സിന്റ നേതൃത്വത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സമ്പാദ്യ പദ്ധതിയായ പച്ചക്കുടുക്കയുടെ 2022-23 വർഷത്തെ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉത്‌ഘാടനം സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.

സ്‌കൂൾ വിദ്യാർഥികൾക്കുള്ള കാർഷികാധിഷ്ഠിത സമ്പാദ്യപദ്ധതിയായ കാഡ്‌സ് പച്ചക്കുടുക്ക പദ്ധതി വിദ്യാലയങ്ങളിൽ പ്രവർത്തനം പുനരാരംഭിച്ചു. കോവിഡിനെ തുടർന്ന് രണ്ടുവർഷമായി നിർത്തിവച്ച പദ്ധതിയാണ് വീണ്ടും തുടങ്ങിയത്. കുട്ടികളിലെ കാർഷിക ആഭിമുഖ്യം വളർത്തുന്നതിനും സമ്പാദ്യശീലം വർധിപ്പിക്കാനുമാണ് പദ്ധതിയുടെ ലക്ഷ്യം. വീടുകളിൽ ഉപയോഗിക്കാതെ വരുന്നതും പാഴായി പോകുന്നതുമായ പച്ചക്കറികൾ, ഇലക്കറികൾ, പഴവർഗ്ഗങ്ങൾ തുടങ്ങിയ കാർഷികോത്പന്നങ്ങൾ വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് സംഭരിക്കുകയും അതിന്റെ വില കുട്ടികളുടെ പേരിൽ ബാങ്കിൽ നിക്ഷേപിക്കുന്നതുമാണ് പദ്ധതി.
ഇടുക്കി ജില്ലയിലെ 20 സ്കൂളുകളിലാണ് ഉണ്ടായിരുന്നത്. ഈ വർഷം മുതൽ എറണാകുളം ജില്ലയിലെ 20 സ്കൂളുകളിലും, കോട്ടയം ജില്ലയിലെ അഞ്ച് സ്കൂളിലും കൂടി പദ്ധതി നടപ്പാക്കും. ഓരോ സ്കൂളുകളിലും 50 വീതം കുട്ടികൾ എന്ന രീതിയിൽ 2250 കുട്ടികൾ പദ്ധതിയിൽ ഉൾപ്പെടും. സാധാരണ പച്ചക്കറികൾ കൂടാതെ കറിവേപ്പില, മുരിങ്ങയില, മത്തയില, തഴുതാമയില, വാഴപ്പിണ്ടി, വാഴച്ചുണ്ട്, മുട്ടപ്പഴം, മൂട്ടിപ്പഴം, അമ്പഴങ്ങാ, പപ്പായ, വമ്പിളി നാരങ്ങാ, ഒടിച്ചുകുത്തി നാരങ്ങാ, അത്തിപ്പഴം, ഞാവൽ പഴം, പൂച്ചപ്പഴം, ചീരച്ചേമ്പ്, നെയ്ക്കുമ്പളം, ഇലുമ്പൻ പുളി, നിത്യ വഴുതന, ആകാശ വെള്ളരി തുടങ്ങിയ വിപണന സാധ്യതയില്ലാത്തതും പോഷക മൂല്യമുള്ളതുമായ 100 ഓളം ഉത്പന്നങ്ങളാണ് ശേഖരിക്കുന്നത്.
ഒരു കുട്ടിക്ക് പ്രതിവർഷം 4000 രൂപ എന്ന നിരക്കിൽ 2250 കുട്ടികൾക്കായി 90 ലക്ഷം രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിട്ടുള്ളത്. സംഭരിക്കുന്ന ഉത്പന്നങ്ങൾ ഉച്ചകഴിഞ്ഞു രണ്ട് മണി മുതൽ തൊടുപുഴ, എറണാകുളം എന്നിവിടങ്ങളിലെ കാഡ്സ് മാർക്കറ്റുകൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാകും. പ്രതിസന്ധി നേരിടുന്ന കാർഷിക മേഖലയിൽ പുതുതലമുറക്ക് താത്പര്യം കുറയുന്ന പശ്ചാത്തലത്തിലാണ് ഈ പദ്ധതിക്ക് രൂപം കൊടുത്തിട്ടുള്ളത്. പദ്ധതി നടപ്പാക്കുന്നതിലൂടെ കുട്ടികൾക്ക് കൃഷിയിൽ താത്പര്യവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനും സമ്പാദ്യശീലം രൂപപെടുന്നതിനും പ്രകൃതിയുമായി അടുത്തിടപഴകുന്നതിനും പാഴായി പോകുന്ന കാർഷികോത്പന്നങ്ങൾ വിപണിയിൽ എത്തിക്കുന്നതിനും കഴിയും.
Also Read: രാജ്യവ്യാപക പ്രതിഷേധം; സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നു, രാഹുൽ ഗാന്ധി അറസ്റ്റിൽ.