
ഇടുക്കിയിലെ ശാന്തൻപാറ കള്ളിപ്പാറയിൽ നീലക്കുറിഞ്ഞി പൂത്തത് കാണാനും ആസ്വദിക്കാനും നിരവധി പേരാണ് എത്തുന്നത്. അടുത്തദിവസങ്ങളിലായി സന്ദർശകരെ കൊണ്ട് നിറയുകയാണ് ഇവിടം. ഫോട്ടോഷൂട്ടും വ്‌ലോഗുമെല്ലാമായി വൻ തിരക്കാണ് ഇവിടെ. ശാന്തൻപാറ കള്ളിപ്പാറയിൽ തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന മലനിരകളിലാണ് നീലക്കുറിഞ്ഞി ധാരാളമായി പൂവിട്ടിരിക്കുന്നത്. ശാന്തൻ പാറയിൽ നിന്ന് 6 കിലോമീറ്റർ അകലെയാണ് കള്ളിപ്പാറ.
എന്നാൽ നീലക്കുറിഞ്ഞി കണ്ട് മടങ്ങുന്നവർ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളുടെയും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറയുകയാണ് ഇവിടെ. ഇത് ചൂണ്ടിക്കാട്ടി സന്ദർശകരോട് അഭ്യർഥനയുമായി എത്തിയിരിക്കുകയാണ് നടൻ നീരജ് മാധവ്. സാമൂഹ്യമാധ്യമങ്ങളിലൂടെയാണ് പ്ലാസ്റ്റിക് കുപ്പികളുടെ കുപ്പികളുടെ ഫോട്ടോയടക്കം കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നീലകുറിഞ്ഞി സന്ദർശനങ്ങൾ ഒരു വലിയ ദുരന്തമായി മാറുകയാണെന്നും ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികൾ വലിയ അളവിൽ പ്ലാസ്റ്റിക് കുപ്പികൾ ഉപേക്ഷിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
പ്രദേശത്ത് മാത്രമല്ല ചെടികൾക്ക് മുകളിലും കുപ്പികൾ ഉപേക്ഷിക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്ത് ഇവിടം ശുചിയായി വയ്ക്കാൻ അധികൃതർ അവർക്കാവുന്ന തരത്തിലുള്ളതെല്ലാം ചെയ്യുന്നുണ്ട്. എന്നാൽ ആളുകൾ ഇത് ഗൗനിക്കുന്നില്ല. നീലക്കുറിഞ്ഞി കാണാൻ ഇവിടേക്ക് എത്തുന്നവരോട് ഒരു അഭ്യർത്ഥനയുണ്ട്. പ്ലാസ്റ്റിക് വസ്തുക്കൾ ദയവായി ഇവിടേക്ക് കൊണ്ടുവരരുത്. കൊണ്ടുവന്നാലും ഉപേക്ഷിക്കരുത് എന്നും നീരജ് മാധവ് ആവശ്യപ്പെട്ടു.