നെടുങ്കണ്ടത്തിന് സമീപം വലിയതോവാളയിൽ പള്ളിപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള ഗാനമേള നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സംഘർഷമുണ്ടായത്. തുടർന്ന് സംഘർഷം നിയന്ത്രിക്കാനെത്തിയ പോലീസ് സംഘത്തിനു നേരെയും ആക്രമണം ഉണ്ടാവുകയായിരുന്നു. നെടുങ്കണ്ടം സി.ഐ.യെ തടഞ്ഞുവെച്ചു. സംഘർഷത്തിൽ സിവിൽ പോലീസ് ഓഫീസർക്ക് സാരമായി പരിക്കേറ്റു. ഉന്തിനും തള്ളിനുമിടയിൽപ്പെട്ട നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളായ എട്ടുപേരെ തിരിച്ചറിഞ്ഞിതായും ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
വലിയതോവാള പള്ളിയിൽ ഞായറാഴ്ച രാത്രി പെരുന്നാളിനോടനുബന്ധിച്ച് നടന്ന ഗാനമേളക്കിടെയായിരുന്നു സംഭവം. ഗാനമേളയ്ക്ക് നൃത്തം ചെയുന്നതിനിടെയുണ്ടായ തട്ടലും മുട്ടലുമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഭവസമയത്ത് സ്ഥലത്ത് ഏതാനും പോലീസ് ഉദ്യോഗസ്ഥർ മാത്രമാണുണ്ടായിരുന്നത്.
പോലീസ് ഇടപെട്ട് ഏറ്റുമുട്ടൽ നടത്തിയവരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതിനിടെയാണ് ഒരുകൂട്ടം ആളുകൾ ചേർന്ന് പോലീസ് ഉദ്യോഗസ്ഥർക്കു നേരെ ആക്രമണം നടത്തിയത്. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസർ ബിപിനാണ് പരിക്കേറ്റത്. ബിപിന്റെ യൂണിഫോമും, നെയിം പ്ലേറ്റും വലിച്ചുകീറി. വാച്ച് അടിച്ചുതകർത്തു. പരിക്കേറ്റ ബിപിൻ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്.
സംഘർഷം നടക്കുന്നതറിഞ്ഞ് എത്തിയ സി.ഐ. ബി.എസ്.ബിനുവിനെ പോലീസ് വാഹനത്തിൽ നിന്നും ഇറങ്ങാൻ അക്രമിസംഘം സമ്മതിച്ചില്ല. ഇതിനിടെ പോലീസ് വാഹനം തകർക്കാനും ശ്രമം നടന്നു. പോലീസ് വാഹനം തീയിടാൻ ആക്രമിസംഘം അക്രോശിച്ചതോടെ ലാത്തിവീശിയാണ് അക്രമികളെ പോലീസ് പിരിച്ചുവിട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്