നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റാക്കാൻ സിപിഐ നേതാവ് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതായി സിപിഐ വനിതാ മെമ്പറുടെ വെളിപ്പെടുത്തൽ. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മെംബർ വിജയലക്ഷ്മി ഇടമനയാണ് സിപിഐ നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റുപദവി സിപിഐ നേതൃത്വം ലേഖ ത്യാഗരാജനു നൽകിയതിനെത്തുടർന്നാണ് വെളിപ്പെടുത്തലുകളുമായി വിജയലക്ഷ്മി രംഗത്തെത്തിയത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിന്റെ ഭരണം നിയന്ത്രിക്കുന്ന സിപിഐ മണ്ഡലം കമ്മിറ്റി അംഗമാണ് പ്രസിഡന്റു പദവി നൽകാൻ ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടതെന്ന് വിജയലക്ഷ്മി പറഞ്ഞു. സിപിഐയിലെ ഒരുപറ്റം നേതാക്കളെ വെട്ടിനിരത്താൻ, കഴിഞ്ഞ ഉടുമ്പൻചോല മണ്ഡലം സമ്മേളനത്തിനു മുമ്പ് വ്യാജ പരാതി തയാറാക്കിയതായും ഇവർ പറഞ്ഞു.
മുൻ മണ്ഡലം പ്രസിഡന്റ് പി. കെ. സദാശിവൻ, എസ്. മനോജ് എന്നിവരെ നേതൃസ്ഥാനത്തുനിന്നു ഒഴിവാക്കുന്നതിനായാണ് വ്യാജ പരാതി തയാറാക്കിയത്. പുളിയന്മലയിലെ എഐടിയുസി ഓഫീസിൽ എത്തി ഇതിനായി ചർച്ച നടത്തി. തുടർന്ന് സിപിഐ നേതാവ് എസ്. ബിജുവിന്റെ വീട്ടിലിരുന്ന് മൂന്നു പരാതികൾ തയാറാക്കി. പരാതികൾ തയാറാക്കുന്ന സമയം സിപിഐ നേതാക്കളായ സി.കെ. കൃഷ്ണൻകുട്ടി, വി.കെ. ധനപാൽ, കെ.ജി. ഓമനക്കുട്ടൻ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്. പരാതി പൂർണമായി വായിക്കാതെയാണ് താൻ ഒപ്പിട്ടതെന്നും പരാതിയിലെ ഉള്ളടക്കം ക്രൂരമായിരുന്നെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
സമ്മേളനത്തിൽ മത്സരം വന്നാൽ എന്തു ചെയ്യുമെന്ന് ചോദിച്ചപ്പോൾ ജില്ലാ സെക്രട്ടറിയായിരുന്ന കെ.കെ. ശിവരാമൻ എല്ലാം ഏറ്റിട്ടുണ്ടെന്നാണ് നേതാക്കൾ പറഞ്ഞതെന്നും വിജയലക്ഷ്മി പറയുന്നു. നേതാക്കൾക്കെതിരേ നൽകിയ പരാതികൾ പിൻവലിക്കാൻ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ജില്ലാ സെക്രട്ടറി കെ. സലിംകുമാറിനും അപേക്ഷ നൽകിയിട്ടുണ്ടെന്നും വിജയലക്ഷ്മി വ്യക്തമാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്