
സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായ പ്രതി ജാമ്യത്തിലിറങ്ങി വീണ്ടും സമാന കേസിൽ പിടിയിലായി. ഇടവെട്ടി കോയിക്കൽ റെജിമോനാണ് (46) തൊടുപുഴ പോലീസിന്റെ പിടിയിലായത്. മങ്ങാട്ടുകവലയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് മുക്കുപണ്ടം പണയം വച്ച് 4,71,000 രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. 13 വളകളാണ് പണയം ഉരുപ്പടികളായി ഇയാൾ നൽകിയത്.
തൊടുപുഴയിലെ ധനകാര്യ സ്ഥാപനത്തിൽ ആഭരണങ്ങൾ പണയം വച്ച് 7,69,000 രൂപ തട്ടിയെടുത്ത കേസിൽ ഇയാളെ ഈ മാസം അഞ്ചിന് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാൾ അറസ്റ്റിലായ വാർത്തയും ചിത്രവും കണ്ട മങ്ങാട്ടുകവലയിലെ ധനകാര്യ സ്ഥാപന ഉടമകൾ 2020 ഓഗസ്റ്റ് മുതൽ 2021 മാർച്ച് വരെ അഞ്ചു തവണയായി ഇയാൾ പണയം വച്ചിരുന്ന ആഭരണങ്ങൾ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് വ്യക്തമായത്.
ഇതോടെ പോലീസിൽ ഇവർ പരാതി നൽകുകയായിരുന്നു. തൊടുപുഴ നഗരത്തിൽ നിന്നും എസ്.ഐ. ജി.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



