
തൊടുപുഴയിൽ ഉപയോഗത്തിനായി കഞ്ചാവ് സൂക്ഷിച്ച കേസില്‍ യുവതിയും സൃഹൃത്തും പിടിയില്‍. തൊടുപുഴ ഞറുകുറ്റി സ്വദേശി ചക്കാലയിൽ സനല്‍( 21) ഇയാളോടൊപ്പം രണ്ടു മാസമായി കഴിയുന്ന കോഴിക്കോട് സ്വദേശിനി ശിവനിലയത്തിൽ സരിഗ (20) എന്നിവരെയാണ് തൊടുപുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
യുവതി തൊടുപുഴയിലെ ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയാണ്. ഇവര്‍ക്ക് കഞ്ചാവ് നല്‍കി വന്നിരുന്ന മൂന്ന് നിയമ വിദ്യാര്‍ഥികളെ ലോഡ്ജില്‍ നിന്ന് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവരില്‍ നിന്നും ഉപയോഗത്തിനായി കഞ്ചാവ് വാങ്ങിയ മുതലക്കോടം പാറയ്ക്കല്‍ ജിബിനും (26) രണ്ടു ഗ്രാം കഞ്ചാവുമായി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ലഹരിയുപയോഗവുമായി ബന്ധപ്പെട്ട് നിരവധി കേസുകളാണ് കഴിഞ്ഞ കുറേ നാളുകളായി തൊടുപുഴയിൽ രജിസ്റ്റര്‍ ചെയ്‍തിട്ടുള്ളത്. എംഡിഎംഎ, കഞ്ചാവ്, ഹാഷിഷ് ഓയിൽ, നിരോധിത ലഹരി ഉൽപ്പന്നങ്ങൾ എന്നിവയാണ് കൂടുതലായും പിടികൂടുന്നത്. പിടിക്കപ്പെടുന്നതിലേറെയും യുവാക്കള്‍. ലഹരിക്കടത്തിലൂടെ പണം ലഭിക്കുമെന്നതാണ് യുവാക്കളെ ആകർഷിക്കുന്നത്. കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപ്പന നടത്തുന്ന സംഘമാണ് തൊടുപുഴയിലേറെയും.
നേരത്തേ ആൾത്താമസം കുറഞ്ഞ പ്രദേശങ്ങളിലായായിരുന്നു വിൽപ്പനയെങ്കില്‍ ഇപ്പോൾ തിരക്കുള്ള സഥലങ്ങളിലാണ് വിൽപ്പന. കഞ്ചാവ് ലഹരിമരുന്ന് എന്നിവയുമായി ബന്ധപ്പെട്ട കേസുകൾ രജിസ്റ്റർ ചെയ്യാത്ത ദിവസം ഇല്ലെന്ന സ്ഥിതിയാണ് ഇപ്പോൾ നഗരത്തിലും സമീപ പ്രദേശങ്ങളിലും. പൊലീസും എക്സൈസും പരിശോധനകൾ ശക്തമാക്കുമ്പോഴും ഇവയുടെ വിൽപനയും കടത്തും തുടരുകയാണ്.


.jpeg)




