
കോഴിക്കോട് കൊയിലാണ്ടിയിൽ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കുട്ടിയുടെ പിതൃ സഹോദരി താഹിറയെ (34) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകൻ അഹമദ് ഹസൻ റിഫായി(12)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ചത്.
Also Read: നടൻ മമ്മൂട്ടിയുടെ ഉമ്മ അന്തരിച്ചു; അന്ത്യം ആശുപത്രിയില്‍ ചികിത്സയിലിരിക്കെ.
ഐസ്ക്രീമിൽ വിഷം കലർത്തി നൽകിയത് പിതൃ സഹോദരി താഹിറയാണെന്ന് പൊലീസ് കണ്ടെത്തി. കുടുംബപരമായ പ്രശ്നങ്ങളെ തുടർന്നായിരുന്നു കൊലപാതകമെന്ന് പിതൃ സഹോദരി മൊഴി നൽകിയതായും പൊലീസ് അറിയിച്ചു. എന്നാൽ അത് കുട്ടിയെ ലക്ഷ്യമിട്ടല്ല, കുട്ടിയുടെ അമ്മയെ ലക്ഷ്യമിട്ടാണ് എന്ന മൊഴിയാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ശാസ്ത്രീയ പരിശോധന ഫലം ഇനി വരാനുണ്ട്. താഹിറയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഞായറാഴ്ച വീട്ടിൽ വച്ച് ഐസ്ക്രീം കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ഉടൻ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
പിറ്റേന്ന് ആരോഗ്യനില വഷളായതിനെ തുടർന്നായിരുന്നു അന്ത്യം. നേരത്തെ ഐസ്‌ക്രീം കഴിച്ചതിനെത്തുടർന്ന് വിദ്യാർത്ഥി മരിച്ചു എന്ന് അറിഞ്ഞ് ഭക്ഷ്യവിഷബാധയാണോ കാരണം എന്ന് അറിയാൻ ആരോഗ്യവകുപ്പ്, ഭക്ഷ്യസുരക്ഷാ വകുപ്പ് തുടങ്ങിയവർ പരിശോധന നടത്തുകയും സാംപിൾ പരിശോധനയ്ക്കായി എടുക്കുകയും ചെയ്തിരുന്നു. പോസ്റ്റ്മോര്‌ട്ടം റിപ്പോർട്ടിലാണ് നിർണ്ണായക കണ്ടെത്തലുകൾ ഉണ്ടായത്. ഐസ്ക്രീമിൽ വിഷം കലർന്നതായി കണ്ടെത്തി. തുടർന്ന് കുട്ടിയുടെ പിതാവിന്റെ സഹോദരി താഹിറയെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്





