
തീവെയ്പു കേസിൽ പിടിയിലായ ഷഹറൂഖ് സെയ്ഫ് കുറ്റം സമ്മതിച്ചതായി മഹാരാഷ്ട എടിഎസ് വ്യക്തമാക്കി. പ്രാഥമീക ചോദ്യം ചെയ്യൽ പൂർത്തിയാക്കി പ്രതിയെ കേരളാ പോലീസിന് കൈമാറി. ഫോൺ, ആധാർ കാർഡ്, എടിഎം, പാൻ കാർഡ് എന്നിവ പ്രതിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ഷാറൂഖുമായി ബന്ധമുള്ള ചിലരെ ചോദ്യം ചെയ്യാൻ ദില്ലി പൊലീസ് വിളിപ്പിച്ചിട്ടുണ്ട്. ദില്ലി പൊലീസ് സെപഷ്യൽ സെല്ലാണ് ചോദ്യം ചെയ്യുന്നത്. കേരള പൊലീസ് സംഘവും ഒപ്പമുണ്ട്. ഷഹറൂഖിനെ സംബന്ധിച്ച് കൂടൂതൽ വിവരങ്ങൾ തേടാനാണ് വിളിപ്പിച്ചതെന്നാണ് വിവരം.
ഞായറാഴ്ച രാത്രിയാണ് എലത്തൂരിൽ ഓടുന്ന ട്രെയിനിൽ യാത്രക്കാരുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. തുറക്കാനാകാത്ത ഒരു കണ്ണും മുഖത്തിന്റെ ഒരുവശം മുഴുവൻ പരിക്കും കാലിൽ പൊള്ളലുമായി ആരുടെയും ശ്രദ്ധയിൽപെടാതെ പ്രതി 806 കിലോമീറ്റർ സഞ്ചരിച്ച് മഹാരാഷ്ട്രയിലെ രത്നഗിരിയിൽ എത്തിയത് എങ്ങനെയെന്നതും അറിയേണ്ട കാര്യമാണ്. മലയാളം സംസാരിക്കാനറിയാത്ത കേരളവുമായി കൂടുതൽ പരിചയമില്ലാത്ത ഇയാൾ എലത്തൂരിൽനിന്ന് എങ്ങനെ ആരുടെയും കണ്ണിൽ പെടാതെ കടന്നുകളഞ്ഞു എന്നത് ഉൾപ്പെടെ സംശയം ജനിപ്പിക്കുന്നുണ്ട്.
അതിനിടെ പ്രതി ഷഹറൂഖ് സെയ്ഫിക്കൊപ്പം മറ്റു മൂന്നുപേർ കൂടി ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. നാലുപേർക്കായാണ് ടിക്കറ്റ് എടുത്തത്. കണ്ണൂരിൽ നിന്നും ഡൽഹിയിലേക്കുള്ള ടിക്കറ്റാണ് എടുത്തത്. എന്നാൽ സംഘത്തിലെ ഒരാൾ ട്രെയിനിൽ കയറിയില്ല. ഇയാൾ കണ്ണൂരിൽ തന്നെയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
കണ്ണൂരിൽ നിന്നും വൈകിട്ടോടെയാണ് സംഘം ട്രെയിനിൽ യാത്ര തിരിച്ചത്. ട്രെയിൻ യാത്രയ്ക്കിടെ ഷാറൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്നഗിരിയിൽ ചികിത്സ തേടി ഇറങ്ങുകയായിരുന്നു. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ സെയ്ഫിയും സംഘവും നിൽക്കുന്നതിന്റെയും സംസാരിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായും റിപ്പോർട്ടുണ്ട്. ഇവർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോ എന്നതിൽ വ്യക്തതയില്ല.
മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ് പിടികൂടിയ ഇയാളെ കേരള പൊലീസിന് കൈമാറി. ആരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ ആക്രമണത്തിന് എന്തുകൊണ്ട് കേരളം തിരഞ്ഞെടുത്തു. ആലപ്പുഴ- കണ്ണൂർ എക്സിക്യുട്ടീവ് ട്രെയിൻ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നീ കാര്യങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. പ്രതിക്ക് തീവ്രവാദ ബന്ധമുണ്ടെന്ന വിവരവും പുറത്ത് വരുന്നുണ്ട്. പ്രതിയെ കേരളത്തിലെത്തിച്ച് വിശദമായ ചോദ്യം ചെയ്യലിൽ മാത്രമേ ഈ കാര്യത്തിൽ വ്യക്തതയുണ്ടാകൂ. മഹാരാഷ്ട്രയിൽ നിന്നും പുറപ്പെട്ട പോലീസ് സംഘം റോഡ് മാർഗം ഗോവ വഴി പ്രതിയെ കേരളത്തിൽ എത്തിക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







