
സ്കൂള്‍ ബസുകള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ അടുത്ത അധ്യയന വര്‍ഷാരംഭത്തിനു മുൻപ് മൂന്നു ദിവസത്തെ പരിശീലന കോഴ്സില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പിന്‍റെ ഉത്തരവ്. എടപ്പാളിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവര്‍ ട്രെയിംനിംഗ് ആന്‍ഡ് റിസര്‍ച്ചില്‍ നടക്കുന്ന കോഴ്സില്‍ പങ്കെടുക്കാത്ത ഡ്രൈവര്‍മാരെ അടുത്ത അധ്യയനവര്‍ഷം ആരംഭിക്കുന്ന ജൂണ്‍ ഒന്നിനു ശേഷം സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കാന്‍ അനുവദിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. സ്കൂള്‍ അധികൃതര്‍ക്കാണ് ഇവരെ കോഴ്സിനയയ്ക്കേണ്ട ഉത്തരവാദിത്വം.
രജിസ്ട്രേഷന്‍ ഫീസ്, താമസം, ഭക്ഷണം എന്നിവയ്ക്കായി ഒരാള്‍ 4,500 രൂപ നല്‍കണം. കുറഞ്ഞ വേതനത്തില്‍ ജോലി ചെയ്യുന്ന തങ്ങള്‍ക്ക് ഇതു താങ്ങാനാവില്ലെന്നാണ് ഡ്രൈവര്‍മാര്‍ പറയുന്നത്. അതിനാല്‍ ഇത് സ്കൂള്‍ അധികൃതര്‍ വഹിക്കണമെന്നാണ് ഇവര്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ എടപ്പാളില്‍ മാത്രമായി നടത്തുന്ന കോഴ്സില്‍ ഡ്രൈവര്‍മാരെ പങ്കെടുപ്പിക്കുന്നത് ഏറെ സാമ്പത്തിക ചെലവു വരുന്നതിനാല്‍ ഇത് സ്കൂളുകള്‍ക്കു താങ്ങാനാവില്ലെന്നും അതാതു ജില്ലകളില്‍തന്നെ കോഴ്സ് നടത്താനുള്ള ക്രമീകരണം ഏര്‍പ്പെടുത്തണമെന്നുമാണ് സ്കൂള്‍ അധികൃതര്‍ ആവശ്യപ്പെടുന്നത്.
അടുത്ത അധ്യയന വര്‍ഷാരംഭത്തിനു മുൻപ് ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും കോഴ്സില്‍ പങ്കെടുക്കണമെന്നുള്ള നിര്‍ദശം ജില്ലാ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എല്ലാ സ്കൂളുകള്‍ക്കും നല്‍കിക്കഴിഞ്ഞു. കോഴ്സിനുള്ള അപേക്ഷാഫോമില്‍ അതാത് സ്കൂളില്‍നിന്നുള്ള ബസ് ഡ്രൈവര്‍മാരുടെ വിവരങ്ങള്‍ എഴുതി സ്കൂള്‍ അധികൃതരുടെ ഒപ്പോടെ ഇ-മെയില്‍ വഴി നല്‍കിയിട്ടുള്ള ഗൂഗിള്‍ ഫോമില്‍ അപ് ലോഡ് ചെയ്യണം. മുൻപും സ്കൂളുകള്‍ തുറക്കുന്നതിനുമുന്പ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ നേതൃത്വത്തില്‍ സ്കൂള്‍ വാഹനങ്ങള്‍ ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കാറുണ്ട്. അതാത് സബ് ആര്‍ടിഒ ഓഫീസുകള്‍ക്കു കീഴിലായിരുന്നു പരിശീലനം. ഇതില്‍ ഡ്രൈവര്‍മാര്‍ തന്നെ സ്വമേധയാ പങ്കെടുക്കാറുമുണ്ട്.
ഈ വര്‍ഷമാണ് സംസ്ഥാനത്തെ മുഴുവന്‍ സ്കൂള്‍ ബസ് ഡ്രൈവര്‍മാരും എടപ്പാളില്‍ നടക്കുന്ന പരിശീലനത്തില്‍ നിര്‍ബന്ധമായി പങ്കെടുക്കണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഉത്തരവിറക്കിയത്. ഇത് തങ്ങള്‍ക്കു സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന് സ്കൂള്‍ അധികൃതര്‍ പറയുന്നു. വര്‍ധിച്ചുവരുന്ന ഇന്ധനവിലയും മെയിന്‍റനന്‍സ് ചെലവും ഉള്‍പ്പെടെ നിലവില്‍ സ്കൂള്‍ ബസ് സര്‍വീസ് നടത്തിക്കൊണ്ടുപോകാന്‍ ബുദ്ധിമുട്ടു നേരിടുകയാണെന്ന് ഇവര്‍ വ്യക്തമാക്കുന്നു. രക്ഷിതാക്കളില്‍നിന്നു കുറഞ്ഞ ഫീസ് വാങ്ങിയാണ് കുട്ടികളെ വാഹനത്തില്‍ എത്തിക്കുന്നത്.
കുട്ടികളുടെ സുരക്ഷിതത്വം കണക്കിലെടുത്ത് ഡ്രൈവര്‍ക്കു പുറമെ മറ്റൊരു ജീവനക്കാരിയെയും വാഹനത്തില്‍ നിയമിച്ചിട്ടുണ്ട്. ഇവരുടെ വേതനം ഉള്‍പ്പെടെ വരുമ്പോൾ ബസ് സര്‍വീസ് പല സ്കൂളുകളും നഷ്ടത്തിലാണ് നടത്തുന്നത്. ഇതിനിടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്‍റെ പുതിയ ഉത്തരവ്. കൂടുതല്‍ ബസുകളുള്ള സ്കൂളുകള്‍ക്ക് മുഴുവന്‍ ഡ്രൈവര്‍മാരെയും കോഴ്സിനയയ്ക്കുക എന്നത് വലിയ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും.
സ്കൂള്‍ ബസ് ഡ്രൈവര്‍മാരുടെ സ്ഥിരം നിയമനമല്ല. ഒരു വര്‍ഷത്തിനിടെ പല ഡ്രൈവര്‍മാരും ജോലി മതിയാക്കി പോകുകയും പുതിയ ആളെ നിയമിക്കുകയും ചെയ്യാറുണ്ട്. ഇവരെയെല്ലാം കോഴ്സിനയക്കുക എന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെടണമെന്നുമാണ് സ്കൂള്‍ അധികൃതരുടെ ആവശ്യം.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







