
കഞ്ഞിക്കുഴി പുന്നയാറിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ കഞ്ഞിക്കുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്ലഡ് മാഫിയ സംഘങ്ങളുടെ ഭീഷണി മൂലമെന്ന് ആരോപണം. ഇന്നലെ ഉച്ചയോടെയാണ് പുന്നയാർ ചൂടൻ സിറ്റി കാരാടിയിൽ ബിജു, ഭാര്യ ടിന്റു എന്നിവർ മരണപ്പെട്ടത്. വിഷം ഉള്ളിൽ ചെന്ന ഇവരുടെ മൂന്നു കുട്ടികൾ ഇടുക്കി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
ബിജുവിന്റെ അമ്മയുടെയും സഹോദരിയുടെയും വെളിപ്പെടുത്തൽ.
ബിജുവിന്റെ അമ്മയുടെ പേരിലുള്ള 78 സെൻറ് പുരയിടത്തിന്റെ പട്ടയം പണയം വെച്ചാണ് ബിജു ബ്ലേഡ് മാഫിയയിൽ നിന്നും പണം പലിശയ്ക്ക് എടുത്തതായി സംശയിക്കുന്നത്. നിരന്തരം കഞ്ഞിക്കുഴി കേന്ദ്രമായി പ്രവർത്തിക്കുന്ന നാല് ബ്ലേഡ് മാഫിയ തലവന്മാർ ഇവരുടെ സ്ഥാപനത്തിൽ പതിവായി എത്തിയിരുന്നതായി ആരോപണം ഉയരുന്നുണ്ട്. ഇവരുടെ മാനസിക ശാരീരിക പീഡനങ്ങളും മറ്റുമാണ് കൂട്ട ആത്മഹത്യ ശ്രമത്തിലേക്ക് ഇവരെ എത്തിച്ചതെന്നാണ് വിവരം. അതിദാരുണമായ സംഭവത്തിനാണ് കഞ്ഞിക്കുഴിയും ഇടുക്കി മെഡിക്കൽ കോളേജും ഇന്നലെ സാക്ഷിയായത്. രണ്ടു വയസ്സുള്ള പിഞ്ചുകുട്ടി ഉൾപ്പെടെയാണ് വിഷം ഉള്ളിൽ ചെന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ ഇന്നലെ എത്തിയത്.
ഓപ്പറേഷൻ കുബേര നിർജീവമായതോടെ ഇടുക്കി ജില്ലയിൽ വീണ്ടും ബ്ലേഡ് മാഫിയ സംഘം സജീവമായിരിക്കുകയാണ്. മുൻ സംസ്ഥാന സർക്കാർ ബ്ലേഡ് മാഫിയകളെ ഒതുക്കുന്നതിന് വേണ്ടി ഓപ്പറേഷൻ കുബേര നടത്തിയ സമയത്ത് മാത്രമായിരുന്നു ഇത്തരം മാഫിയകളുടെ ശല്യം അവസാനിച്ചത്. ജില്ലയിലെ വിവിധ കോളനികളും ഗ്രാമ പ്രദേശങ്ങളും കേന്ദ്രീകരിച്ചാണ് നിലവിൽ ബ്ലേഡ് മാഫിയ സംഘങ്ങളുടെ പ്രവർത്തനം. ഇടുക്കി, കഞ്ഞിക്കുഴി, അടിമാലി, തൊടുപുഴ, ചെറുതോണി, കട്ടപ്പന, തുടങ്ങിയ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വീണ്ടും ഇവർ പിടിമുറുക്കിയിരിക്കുകയാണ്.
പാവപ്പെട്ട കൂലി തൊഴിലാളികളാണ് സംഘത്തിന്റെ വലയിൽപ്പെട്ടിരിക്കുന്നവരിൽ കൂടുതൽ. ഇവരെ കൂടാതെ വ്യാപാരികളും നിർമാണ മേഖലയിലെ കോൺട്രാക്ടർമാരും ബ്ലേഡ് മാഫിയയുടെ ചതിവിൽപ്പെട്ടിട്ടുണ്ട്. വട്ടി പലിശയ്ക്കു പണം കടം വാങ്ങി കിടപ്പാടം പോലും നഷ്ടപ്പെട്ടവർ ഏറെയാണ്. ഒരിക്കൽ ബ്ലേഡ് മാഫിയയുടെ വലയിൽപെട്ടാൽ പിന്നീട് ഇതിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയാത്ത വിധമാണ് മാഫിയകൾ ഇടപാടുകാരുടെ മേൽ പിടിമുറുക്കിയിരിക്കുന്നത്. പണം വാങ്ങിയാൽ പലിശയും കൂട്ടുപലിശയുമായി വാങ്ങിയ തുകയുടെ ഇരട്ടി മടക്കി നൽകിയാലും കടം തീരാത്ത വിധത്തിലുള്ള തന്ത്രമാണ് മാഫിയകൾ തയാറാക്കിയിരിക്കുന്നത്.
ഇതിനിടയിൽ ഒരു സംഘത്തിനു പലിശ നൽകാൻ മറ്റൊരു സംഘത്തിന്റെ പക്കൽ നിന്നും പണം കടമെടുത്ത് ഒടുവിൽ കടക്കെണിയിലായി ജീവിതം തകർന്നവർ നിരവധിയാണ്. അതേസമയം ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാതെ ഒഴിഞ്ഞു മാറുകയാണ് അധികൃതർ. മുൻ സർക്കാരിന്റെ കാലത്ത് നടപ്പാക്കിയ ഓപ്പറേഷൻ കുബേരയിലൂടെ നിരവധി ബ്ലേഡ് സംഘത്തെ പൊലിസ് പിടികൂടിയിരുന്നെങ്കിലും പിന്നീട് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ അലംഭാവം കാണിക്കുകയായിരുന്നു. അതേസമയം സമൂഹത്തിന് ഭീഷണിയായിരിക്കുന്ന മാഫിയ സംഘങ്ങളെ അമർച്ച ചെയ്യാൻ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്



.jpeg)



