
ഹണിട്രാപ്പില്‍പെടുത്തി കൊച്ചിയില്‍ ഡോക്ടറില്‍ നിന്നും പണം തട്ടിയെടുത്തെന്ന കേസില്‍ തമിഴ്‌നാട് ഗൂഡല്ലൂര്‍ സ്വദേശിനിയും സുഹൃത്തും അറസ്റ്റില്‍. ഗൂഡല്ലൂര്‍ സ്വദേശിനി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീന്‍ എന്നിവരാണ് പിടിയിലായത്. ഈ മാസം അഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്.
പരിചയം മുതലെടുത്താണ് കൊച്ചിയിലെ ഡോക്ടറെ നസീമ ഹണിട്രാപ്പില്‍ പെടുത്തിയത്. സൗഹൃദത്തിലായ ഇരുവരും ചാറ്റിങ് തുടര്‍ന്നു. ഇതിനിടെ, തന്റെ ചികിത്സയുടെ ആവശ്യത്തിനെന്ന് പറഞ്ഞ് നസീമ ഡോക്ടറെ വീട്ടിലേക്ക് വിളിച്ചുവരുത്തി. സുഖമില്ല എന്ന് പറഞ്ഞാണ് യുവതി താമസിക്കുന്ന പനമ്പള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത്. ഈ സമയത്ത് രണ്ടാംപ്രതിയായ അമീനും ഇവിടെയെത്തി.
ഇയാള്‍ ഇരുവരുടെയും സ്വകാര്യചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തി. ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 45,000 രൂപ ഡോക്ടറില്‍നിന്ന് ഗൂഗിള്‍പേ വഴി കൈക്കലാക്കി. തുടർന്ന് ഡോക്ടര്‍ വന്ന കാറും പ്രതികള്‍ തട്ടിയെടുക്കുകയായിരുന്നു. പിറ്റേദിവസവും പ്രതികള്‍ പണം ആവശ്യപ്പെട്ട് ഡോക്ടറെ സമീപിച്ചു. തട്ടിയെടുത്ത വാഹനം തിരികെ നല്‍കി അഞ്ചുലക്ഷം രൂപ ഡോക്ടറില്‍നിന്ന് കൈക്കലാക്കി. ഇതിനുശേഷവും അഞ്ചുലക്ഷം കൂടി ആവശ്യപ്പെട്ടതോടെയാണ് ഡോക്ടര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഡോക്ടര്‍ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിലാണ് പരാതി നല്‍കിയത്.
ഇടുക്കി സ്വദേശിയായ അമീന്‍ വൈറ്റിലയിലെ ഓട്ടോഡ്രൈവറാണ്. മൂന്നുമാസം മുന്‍പാണ് യാത്രക്കാരിയായെത്തിയ നസീമയും അമീനും പരിചയപ്പെട്ടത്. തുടര്‍ന്ന് ഇരുവരും തമ്മില്‍ സൗഹൃദത്തിലാവുകയും ഹണിട്രാപ്പ് പദ്ധതി ആസൂത്രണം ചെയ്യുകയുമായിരുന്നു. പ്രതികള്‍ കൂടുതല്‍പേരെ കെണിയില്‍പ്പെടുത്തിയോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്.
ഏപ്രില്‍ 13-നാണ് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ പ്രതികളുടെ മൊബൈല്‍ഫോണുകള്‍ സ്വിച്ച് ഓഫായിരുന്നത് അന്വേഷണത്തിന് വെല്ലുവിളിയായി. ഇതിനിടെ രണ്ടാംപ്രതിയുടെ ഫോണ്‍ ഓണ്‍ ആയതാണ് നിര്‍ണായകമായത്. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ വിവരങ്ങളനുസരിച്ച് ഇയാള്‍ ഇടുക്കിയിലാണെന്നും തൃപ്പുണിത്തുറ ഭാഗത്തേക്ക് സഞ്ചരിക്കുകയാണെന്നും പൊലീസിന് വ്യക്തമായി. തുടര്‍ന്ന് പ്രതികള്‍ തൃപ്പുണിത്തുറയില്‍ എത്തിയതോടെ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







