
കനത്ത കാറ്റും മഴയും മൂലം മരം വീണു ഗതാഗത തടസം. തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയില്‍ തുമ്പച്ചിയിലും പാറമടയിലും മീൻമുട്ടിയിലും മരങ്ങള്‍ ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു.
Also Read: മൂന്നാർ ഗ്രാമപഞ്ചായത്തിൽ അധികാരം നിലനിർത്താൻ പതിനെട്ടടവും പയറ്റി സിപിഐ; പ്രവീണ രവികുമാർ രാജിവെച്ചു.
ഇന്നലെ തുമ്പച്ചിയില്‍ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടപ്പോൾ മൂലമറ്റത്തുനിന്ന് ഫയര്‍ഫോഴ്സെത്തി മരം മുറിച്ചു നീക്കി. പിന്നീട് പാറമടയിലും മീൻമുട്ടിയിലും മരം വീണു ഗതാഗതം തടസപ്പെടുകയായിരുന്നു. കുളമാവ് പോലീസും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മരം വീണ് വൈദ്യുതി ലൈനുകളും തകര്‍ന്നു. സംസ്ഥാനപാതയില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.
കട്ടപ്പന പുളിയന്മലയ്ക്ക് സമീപം ശക്തമായ കാറ്റിൽ മരം ഒടിഞ്ഞുവീണ് വൈദ്യുതി പോസ്റ്റ് തകർന്ന് വാഹനത്തിന് മുകളിൽ പതിച്ചു. ആമയാറിനും പുളിയൻമലയ്ക്കും മധ്യേ മരം വീണ് ഇരുമ്പ് വൈദ്യുതി പോസ്റ്റ് ബൊലേറോയ്ക്കു മുകളിലേക്ക് പതിക്കുകയായിരുന്നു. മരച്ചില്ലകള്‍ക്കിടയില്‍പ്പെട്ട പെട്ടി ആപ്പേയും കാര്യമായ കേടുപാടുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. ഇരട്ടപ്പാലത്തിനു സമീപം ഇന്നലെ വൈകിട്ട് ആയിരുന്നു അപകടം.
തോട്ടത്തില്‍നിന്ന വൻമരം 33 കെവി ലൈനിലേക്ക് പതിച്ചതോടെയാണ് ഇരുമ്പ് പോസ്റ്റ് ബൊലേറോയ്ക്കു മുകളിലേക്ക് വീണത്. വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്നുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അപകടത്തെത്തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം ഒന്നര മണിക്കൂറോളം തടസപ്പെട്ടു.
കട്ടപ്പനയില്‍നിന്ന് ഫയര്‍ഫോഴ്‌സ് സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കമ്പനിപ്പടിക്കു സമീപം മരം വീണ് തടസപ്പെട്ടു കിടന്ന ഗതാഗതം പുനഃസ്ഥാപിച്ചശേഷമാണ് അവിടേയ്ക്ക് എത്താനായത്. മരം മുറിച്ചുമാറ്റിയശേഷം ക്രെയിൻ എത്തിച്ച് പോസ്റ്റ് ഉയര്‍ത്തിയാണ് വാഹനം നീക്കിയത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്







