
ഇടുക്കി ജില്ലാ ആസ്ഥാനം കേന്ദ്രീകരിച്ച് ലഹരി മാഫിയാ സംഘം സജീവം.സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം സിഗരറ്റ്, പാൻമസാല, മദ്യം, മയക്കുമരുന്നുകൾ തുടങ്ങിയവ വിൽപന നടത്തുന്നത് കുറ്റകരമാണ്. എന്നാൽ നിയമം നിലവിലുള്ളപ്പോഴാണ് കഞ്ചാവ് ഉൾപ്പെടെയുള്ള മാരക ലഹരിമരുന്നുകളുടെ വിൽപ്പനയും ഉപയോഗവും സജീവമായി നടക്കുന്നത്.
മുൻപ് തൊടുപുഴ ലഹരി മാഫിയയുടെ ഹബ് ആയി മാറിയിരുന്നു. എന്നാൽ മുൻ തൊടുപുഴ ഡിവൈഎസ്പി മധു ആർ ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം 'ക്ളീൻ തൊടുപുഴ' യിലൂടെ ലഹരി മാഫിയ സംഘങ്ങളെ അമർച്ച ചെയ്തിരുന്നു. കുറഞ്ഞ നാളുകൾക്കുള്ളിൽ നൂറിലധികം കേസുകളാണ് പിടികൂടിയത്. എന്നാൽ ജില്ലാ ആസ്ഥാന മേഖലയിലെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് ഉൾപ്പെടെ വിവരം നൽകിയിട്ടും പരിശോധനകൾ ശക്തമാകുന്നില്ലായെന്ന് ആക്ഷേപം ഉയരുന്നുണ്ട്.
സ്‌കൂൾ കോളേജുകൾ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് ലഹരിമാഫിയ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ചെറുതോണിയിൽ നിന്നും ഓട്ടോറിക്ഷാ ഡ്രൈവറെ രഹസ്യ വിവരത്തെ തുടർന്ന് ഒരുകിലോയിലധികം കഞ്ചാവുമായി പോലീസ് പിടികൂടിയിരുന്നു. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പോലീസും എക്സൈസും പരിശോധനകൾ നടത്തുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
മണിയറൻകുടിയിൽ മാതാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നിലും പ്രതി ലഹരിയിലായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ആറുമാസമായി കിടപ്പുരോഗി ആയിരുന്ന മണിയാറംകുടി സ്വദേശിനി പറമ്പുള്ളിയിൽ തങ്കമ്മ(80)യെയാണ് മകൻ കൊലപ്പെടുത്തിയത്. തങ്കമ്മയും മകനും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്. തങ്കമ്മയെ മറ്റൊരു അഭയ കേന്ദ്രത്തിലേക്ക് മാറ്റാൻ വാർഡ് മെമ്പർ ഉൾപ്പെടെ നിർദ്ദേശിച്ചിരുന്നെങ്കിലും താൻ തനിയെ മാതാവിനെ നോക്കിക്കൊള്ളണമെന്നാണ് സജീവ് ഇവരെ അറിയിച്ചത്. എന്നാൽ ജോലി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തിയ സജീവ് ഭക്ഷണം നൽകുന്നതിനിടെ പ്രകോപിതിനായി ചില്ലു ഗ്ലാസ് ഉപയോഗിച്ച് തങ്കമ്മയുടെ മുഖത്ത് മർദ്ദിക്കുകയായിരുന്നു. തുടർന്ന് കട്ടിലിൽ നിന്നും താഴെ വീണ തങ്കമ്മയെ കയ്യിലെടുത്ത് തല കട്ടിലിൽ ഇടിപ്പിക്കുകയായിരുന്നു. പിറ്റേന്ന് മാതാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.
അതേസമയം ഇന്നലെ അടിമാലിയിൽ പിതാവ് പതിനാറുകാരന്റെ തലയ്ക്ക് വെട്ടിയതും ലഹരിയിലായിരുന്നു. ആനച്ചാല്‍ മുതുവാൻകുടി മഞ്ചുമലയില്‍ ശ്രീജിത്ത് (16) നാണ് വെട്ടേറ്റത്. ശ്രീജിത്തിന്റെ അച്ഛൻ സിനോജ് മദ്യലഹരിയിൽ വീട്ടിലെത്തി മർദിക്കുകയായിരുന്നു. ഗരുതര പരിക്കേറ്റ ശ്രീജിത്ത് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.