
ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും വൈല്‍ഡ് ലൈഫ് വാര്‍ഡൻ (ഡി.എഫ്.ഒ) ആയിരുന്ന ബി. രാഹുലിനെയും വനം വകുപ്പ് സീനിയര്‍ ഡ്രൈവര്‍ ജിമ്മി ജോസഫിനെയും അറസ്റ്റ് ചെയ്യാൻ കേസ് അന്വേഷിക്കുന്ന പീരുമേട് ഡിവൈ.എസ്.പി തയ്യാറായിട്ടില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പറഞ്ഞു. ഡിവൈ.എസ്.പി.യുടെ റിപ്പോര്‍ട്ട് അപൂര്‍ണമാണെന്നും പ്രിൻസിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും കമ്മിഷൻ പറഞ്ഞു. വിശദമായ റിപ്പോര്‍ട്ട് നല്‍കാൻ അതത് ഉദ്യോഗസ്ഥരോട് കമ്മിഷൻ നിര്‍ദേശിച്ചിട്ടുണ്ട്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മര്‍ദിച്ചെന്ന യുവാവിന്റെ പരാതി സ്വീകരിക്കാതിരുന്ന ഉപ്പുതറ എസ്.എച്ച്.ഒയോട് അടുത്ത സിറ്റിങ്ങില്‍ ഹാജരാകാനും കമ്മിഷൻ ഉത്തരവിട്ടു. വനംവകുപ്പ് കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത സരുണ്‍ സജി തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കള്ളക്കേസില്‍ കുടുക്കുകയും മര്‍ദ്ദിക്കുകയും ചെയ്‌തെന്നാരോപിച്ച് മുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയിരുന്നു.
തൊടുപുഴ റസ്റ്റ് ഹൗസില്‍ നടന്ന സിറ്റിങ്ങിലാണ് പരാതി പരിഗണിച്ച മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി പൊലീസിന്റെ വീഴ്ചകളെക്കുറിച്ച് പരാമര്‍ശിച്ചത്. 2022 സെപ്തംബര്‍ 20നാണ് കാട്ടിറച്ചി കടത്തിയെന്നാരോപിച്ച് കണ്ണംപടി സ്വദേശിയായ സരുണ്‍ സജിയെ കിഴുകാനം സെക്ഷൻ ഫോറസ്റ്റര്‍ വി. അനില്‍ കുമാറും സംഘവും അറസ്റ്റു ചെയ്തത് ജയിലിലടച്ചത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.