
ഹൈറേഞ്ചിലെ കര്‍ഷകരെ വ്യാജരേഖ ചമച്ചു വനം വകുപ്പ് ദ്രോഹിക്കുകയും കള്ളക്കേസുകള്‍ എടുക്കുകയും ചെയ്തതിന്‍റെ രേഖകള്‍ പുറത്ത്. തിരുവിതാംകൂര്‍ സര്‍ക്കാരിന്‍റെ 1897 ഓഗസ്റ്റ് 24ലെ ഗസറ്റ് വിളംബരത്തിലെ 1932-ാം നമ്പർ പേജില്‍ സിഎച്ച്‌ആര്‍ വനമായി വിജ്ഞാപനം ചെയ്തതായി വനംവകുപ്പ് സാക്ഷ്യപ്പെടുത്തിയിരിക്കുന്ന രേഖ വ്യാജമാണെന്നു തെളിഞ്ഞു.
1987 മേയ് 14ന് കേരള വനം വന്യജീവി (ബി വകുപ്പ്) ഇറക്കിയ വിജ്ഞാപനത്തില്‍ ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ ആനവിലാസം, ചക്കുപള്ളം, വണ്ടന്മേട്, കട്ടപ്പന, അയ്യപ്പന്‍കോവില്‍, പാമ്പാടുംപാറ, കല്‍ക്കൂന്തല്‍, തങ്കമണി, വാത്തിക്കുടി, കൊന്നത്തടി, സൈലന്‍റ് വാലി, ചിന്നക്കനാല്‍, രാജാക്കാട്, രാജകുമാരി, പൂപ്പാറ, ഗാന്ധിപ്പാറ, ചതുരംഗപ്പാറ, ഉടുമ്പൻചോല തുടങ്ങിയ വില്ലേജുകള്‍ 1986ലെ കേരള വൃക്ഷസംരക്ഷണ ആക്ടിന്‍റെ പരിധിയിലാക്കിയിരുന്നു. ഈ നോട്ടിഫിക്കേഷന്‍ പ്രകാരവും 15,720 ഏക്കര്‍ സ്ഥലമാണ് വനമാക്കിയിരിക്കുന്നത്. 1897ലെ രാജവിളംബരത്തിന്‍റെ 1932-ാം പേജാണ് റഫറന്‍സായി വനം വകുപ്പ് കൊടുത്തിരിക്കുന്നത്.
വണ്ടന്മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. ഷൈന്‍ വര്‍ഗീസിനു വിവരാവകാശ നിയമപ്രകാരം തിരുവന്തപുരത്തെ സെന്‍ട്രല്‍ ആര്‍ക്കൈവ്സില്‍നിന്നു ലഭിച്ച മറുപടിയില്‍ 1897 ഓഗസ്റ്റ് 24ലെ ട്രാവന്‍കൂര്‍ ഗസറ്റിന്‍റെ 1932 -ാം പേജ് ലഭ്യമല്ലെന്നാണ് അറിയിച്ചിരിക്കുന്നത്. ഓഗസ്റ്റിലെ ഗസറ്റില്‍ 1,400 വരെയേ പേജുകളുള്ളു. 1897 നവംബറിലെ ട്രാവന്‍കൂര്‍ ഗസറ്റ് വിജ്ഞാപനത്തിലാണ് 1932-ാം പേജുള്ളത്. അതില്‍ പ്രൈവറ്റ് അഡ്വഡൈസ്‌മെന്‍റ് എന്ന ശീര്‍ഷകത്തില്‍ ഒരു ശിവകാശിയമ്മാള്‍ സര്‍ക്കാരില്‍നിന്നു ലഭിച്ച മൂന്നു പ്രോമിസറി നോട്ടുകള്‍ മൈനറായ മകന്‍റെ പേരിലേക്കു മാറ്റിയെടുക്കാനായി നല്‍കിയ പരസ്യവുമാണ്.1897ലെ ട്രാവന്‍കൂര്‍ ഗസറ്റ് നോട്ടിഫിക്കേഷനില്‍ കൃത്രിമം നടത്തി ഏലമല പ്രദേശം വനമാക്കി 1987മുതല്‍ വനംവകുപ്പ് നിരവധികര്‍ഷകര്‍ക്കെതിരെ കേസെടുക്കുകയും ശിക്ഷിക്കുകയും ചെയ്തിട്ടുണ്ട്.
1897ലെ വിജ്ഞാപനമനുസരിച്ച് തൊടുപുഴ താലൂക്കിലെ കരിമണ്ണൂര്‍, കാരിക്കോട് വില്ലേജുകളില്‍പെട്ട 15,720 ഏക്കര്‍ സ്ഥലം മാത്രമാണ് വനമായുള്ളത്. വ്യജരേഖ ചമച്ചു റവന്യു ഭൂമി വനഭൂമിയാക്കാന്‍ ശ്രമിച്ച വനം ഉദ്യോഗസ്ഥരെയും സഹായികളെയും കണ്ടെത്തി നിയമ നടപടി സ്വീകരിക്കണമെന്നും വണ്ടന്മേട് കാര്‍ഡമം ഗ്രോവേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് ആന്‍റണി മാത്യു, ജനറല്‍ സെക്രട്ടറി അഡ്വ. ഷൈന്‍ വര്‍ഗീസ്, ട്രഷറര്‍ ടോമി തോമസ് എന്നിവര്‍ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സുപ്രീംകോടതിയിലും എംപവേര്‍ഡ് കമ്മിറ്റിയിലും പോലീസ് മേധാവിക്കും അസോസിയേഷന്‍ പരാതി നല്‍കിയിട്ടുണ്ട്.




