
കേരളോത്സവം നടത്തുന്നതിന്റെ മുന്നോടിയായി അടിമാലി പഞ്ചായത്ത് ടൗണ്‍ ഹാളില്‍ നടന്ന ആലോചനാ യോഗത്തിനിടെ ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് സംഘര്‍ഷ ഭരിതമായ രംഗങ്ങള്‍ക്ക് തുടക്കമായത്. അടുത്ത നാളില്‍ എസ്.എഫ്.ഐയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന അലൻ നിഥിൻ സ്റ്റീഫനെ ആക്രമിക്കാൻ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തില്‍ കലാശിച്ചതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറയുന്നത്. എന്നാല്‍ അലന്റെ നേതൃത്വത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തരെ ആക്രമിക്കാനുള്ള ശ്രമം നടന്നതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമെന്ന് മറുപക്ഷം പറയുന്നു.
Also Read: ഒരു മഴ പെയ്തു തോര്‍ന്നപ്പോള്‍ പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്നുപേരുടെ ജീവൻ.
സംഘര്‍ഷം ആരംഭിച്ചതോടെ മറ്റൊരു ദിവസത്തേക്ക് യോഗം മാറ്റിയതായി പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ഇതോടെ സംഘര്‍ഷം പഞ്ചായത്ത് ഓഫിസിന് മുൻപിലായി. 2 മണിക്കൂറോളം നീണ്ടു നിന്ന സംഘര്‍ഷത്തില്‍ ഇരു വിഭാഗത്തു നിന്നുള്ള ഒട്ടേറെ പേര്‍ക്ക് പരുക്കേറ്റു. തുടര്‍ന്ന് അടിമാലി സ്റ്റേഷനില്‍ നിന്ന് പൊലീസ് എത്തിയെങ്കിലും സംഘര്‍ഷം തുടര്‍ന്നു. ഇതോടെ മൂന്നാര്‍, ഇടുക്കി ഡിവൈഎസ്പി മാരുടെ നേതൃത്വത്തില്‍ പൊലീസ് സംഭവ സ്ഥലത്തെത്തി. പൊലീസ് സാന്നിദ്ധ്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചതോടെ ലാത്തിചാര്‍ജ് നടത്തിയാണ് പ്രവര്‍ത്തകരെ പഞ്ചായത്ത് ഓഫിസ് പരിസരത്തു നിന്ന് പിരിച്ചു വിട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.







