
ഓൾ ഇന്ത്യ പെര്‍മിറ്റുമായി വീണ്ടും സർവീസിനിറങ്ങിയ സ്വകാര്യ ബസ് പിടിച്ചെടുത്ത് മോട്ടോർ വാഹന വകുപ്പ്. പത്തനംതിട്ടയിൽ നിന്ന് കോയമ്പത്തൂരിലേക്ക് സർവീസ് ആരംഭിച്ച റോബിൻ എന്ന സ്വകാര്യ ബസാണ് ഇന്ന് പുലർച്ചെ 5.20-ന് റാന്നിയിൽ വെച്ച് മോട്ടോർവാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തത്. മുമ്പ് സർവീസ് ആരംഭിച്ച ബസ് നിയമനടപടികളെ തുടർന്ന് ഈ റൂട്ടിലെ സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. ഇതിനുശേഷമാണ് ഇന്ന് വീണ്ടും സർവീസിനെത്തിയത്.
Also Read: കാട്ടാന ആക്രമണങ്ങളില്‍ പൊറുതിമുട്ടി ഇടുക്കി; കൃഷിയും പലചരക്ക് കടയും നശിപ്പിച്ച് ആനക്കൂട്ടം.
കെ.എസ്.ആർ.ടി.സി. ബസുകൾക്ക് സമാന്തരമായി ദേശസത്കൃത പാതയിൽ സ്റ്റേജ് കാര്യേജ് ബസുകൾ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്. പരിശോധനകൾക്ക് ശേഷം നിയമ നടപടി സ്വീകരിക്കുകയും ബസ് കസ്റ്റഡിയിൽ എടുത്ത് റാന്നി പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
മൂന്ന് പേരാണ് ഈ ബസിൽ യാത്രക്കാരായി ഉണ്ടായിരുന്നത്. പാല, കാഞ്ഞിരപ്പള്ളി മേഖലയിലേക്ക് യാത്ര ചെയ്തിരുന്ന ഇവർക്ക് വേറെ ബസിൽ യാത്ര ചെയ്യുന്നതിനുള്ള സംവിധാനം ഒരുക്കിയതിന് ശേഷമാണ് ബസ് പിടിച്ചെടുത്തത്. റാന്നി മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അജയ് കുമാറാണ് ഈ വാഹനത്തിനെതിരേ നടപടി സ്വീകരിച്ചിരിക്കുന്നത്. പെർമിറ്റിലെ നിർദേശം ലംഘിച്ചെന്നും, അമിത വേഗതയും, നിയമാനുസൃതമല്ലാത്ത ലൈറ്റുകളും കണ്ടെത്തിയെന്ന് ആരോപിച്ചാണ് നടപടിയെന്നാണ് വിവരം.
ഓൾ ഇന്ത്യ പെർമിറ്റുള്ള ബസുകൾക്ക് സംസ്ഥാനത്ത് നികുതി അടച്ചാൽ ഏതുപാതയിലൂടെ വേണമെങ്കിലും പെർമിറ്റിലാതെ ഓടാൻ അനുമതിയുണ്ടെന്നാണ് സ്വകാര്യബസ്സുടമകളുടെ വാദം. വെള്ളനിറം ബാധകമല്ല. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നുമാണ് ബസുടമകൾ അവകാശപ്പെടുന്നത്. എന്നാൽ കേന്ദ്ര വിജ്ഞാപനത്തിന്റെ മറവിൽ സംസ്ഥാനത്ത് ഓടുന്ന കോൺട്രാക്ട് കാര്യേജ് ബസുകൾക്കെതിരേ കർശന നടപടിയെടുക്കുമെന്നായിരുന്നു മോട്ടോർ വാഹന വകുപ്പ് നിലപാട്.
മോട്ടോർ വാഹന വകുപ്പിൽനിന്നുള്ള എതിർപ്പുകളെ മറികടന്ന് സർവീസുമായി മുന്നോട്ടുപോകുമെന്ന് റോബിൻ ബസ് ഉടമ ബേബി ഗിരീഷ് മുമ്പ് പറഞ്ഞിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിൽ റോബിൻ ബസ് ഓടിക്കാൻ തുടങ്ങുന്നുവെന്ന വാർത്ത വന്നതുമുതൽ കെ.എസ്.ആർ.ടി.സി.യും വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥരും തനിക്കെതിരേ തിരിഞ്ഞിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് സെപ്റ്റംബർ ഒന്നിന് റാന്നിയിൽ വെച്ച് ബസ് തടഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു.
കേന്ദ്ര നിയമപ്രകാരം നേടിയ പെർമിറ്റ് എങ്ങനെയെങ്കിലും ഇല്ലാതാക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ഇതേ പെർമിറ്റ് ആനുകൂല്യത്തിന്റെ ബലത്തിൽ 200 ബസുകൾ കേരളത്തിന്റെ നിരത്തിലിറങ്ങാൻ പോവുകയാണ്. അതിനെ എങ്ങനെ നിയമപ്രകാരം തടയാൻ സാധിക്കും? ബസുകൾക്ക് ലക്ഷ്യസ്ഥാനം കാണിക്കുന്ന ബോർഡുകൾ വണ്ടിയിൽ വെക്കാം. റൂട്ട് ബസുകളെപ്പോലെ യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യാമെന്നും ഉടമ ഗിരീഷ് വാഹനവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുമ്പ് വ്യക്തമാക്കിയിരുന്നു.








