
നൂറ് കിലോയാളം ചന്ദനവുമായി രണ്ട് യുവാക്കളെ അടിമാലി പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ പാണക്കാട് പെരിയാങ്കല്‍ റിയാസ് പി.മുഹമ്മദ്(28), തീയാൻഹൗസില്‍ മുബഷീര്‍(25) എന്നിവരെയാണ് അടിമാലി ട്രാഫിക് പൊലീസും സംഘവും അറസ്റ്റ് ചെയ്ത്. ഇവരില്‍ നിന്ന് 56 വലിയ കഷണങ്ങളും വെട്ടുപൂളുകളും അടക്കം 4 ചാക്കുകളിലായി ആകെ 100 കിലോയോളം തൂക്കം വരുന്ന ചന്ദനമാണ് പിടികൂടിയത്.
വാഹനത്തിന്റെ ഡിക്കിയില്‍ സൂക്ഷിച്ച നിലയിലാണ് ഇവ കണ്ടെത്തിയത്. അടിമാലി ട്രാഫിക് പൊലീസ് കൊച്ചി- ധനുഷ്‌കോടി ദേശീയപാതയില്‍ കൂമ്പൻപാറയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ആറ് മണിയോടെ വാഹന പരിശോധന നടത്തുന്നതിനിടെ കൈകാണിച്ചപ്പോള്‍ ഇവരുടെ വാഹനം നിറുത്താതെ പോവുകയായിരുന്നു.തുടര്‍ന്ന് അടിമാലി പൊലീസ് സെൻട്രല്‍ ജംഗ്ഷനില്‍ വച്ച് വാഹനം പിടികൂടി. എന്നാല്‍ സെൻട്രല്‍ ജങ്ഷനില്‍ നിന്ന് നിറുത്താതെ ബസ് സ്റ്റാൻഡ് വഴി പോയി ബാര്‍ ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത് ഇരുവരും ബാറില്‍ പ്രവേശിക്കുകയായിരുന്നു.
പിന്തുടര്‍ന്ന് എത്തിയ ട്രാഫിക് പൊലീസ് ഇരുവരേയും വാഹനവും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇവര്‍ക്ക് മറയൂരില്‍ നിന്നുള്ള ഹനീഫ എന്നയാള്‍ മൂന്നാറില്‍ വെച്ച് ചന്ദനം കൈമാറിയെന്നാണ് മൊഴി. ഇവര്‍ ചന്ദനവുമായി മലപ്പുറത്തേക്ക് പോകുംവഴിയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ ഏജന്റായി പ്രവര്‍ത്തിക്കുകയായിരുന്നെന്നാണ് വിവരം. പിടികൂടിയ പ്രതികളെ പോലീസ് മച്ചിപ്ലാവ് വനംവകുപ്പിന് കൈമാറി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






