
ലോക്സഭയിലുണ്ടായ സുരക്ഷാ വീഴ്ച്ചയെച്ചൊല്ലിയുള്ള പ്രതിപക്ഷ ബഹളം മൂലം സഭ വീണ്ടും നിർത്തി വച്ചു. അഞ്ച് എംപിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. 6 പേരും കേരളത്തിൽ നിന്നുള്ളവരാണ്. ഡീൻ കുര്യാക്കോസ്, ടി എൻ പ്രതാപൻ, രമ്യാ ഹരിദാസ്, ഹൈബി ഈഡൻ, ബെന്നി ബഹന്നാൻ, വി കെ ശ്രീകണ്ഠൻ, ജ്യോതിമണി എന്നിവർക്കെതിരെയാണ് നടപടി. ജ്യോതിമണി തമിഴ്നാട്ടിൽ നിന്നുള്ള എംപിയാണ്. അതേസമയം ലോക്സഭയിലും രാജ്യസഭയിലുമായി പതിനാല് എം പി മാരെ സസ്‌പെൻഡ് ചെയ്തതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
സുരക്ഷാ വീഴ്ചയെക്കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി സഭയിൽ വരണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷ പ്രതിഷേധിച്ചത്. ഇത്തരം സംഭവങ്ങള്‍ പാര്‍ലമെന്റിന്റെ തുടക്കം മുതല്‍ ഉണ്ടാകുന്നതെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി പറഞ്ഞു. ഉന്നതതല അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു.
രാവിലെ ലോക്സഭാ നടപടികൾ ആരംഭിച്ചതിന് പിന്നാലെ പാർലമെൻ്റ് സുരക്ഷാ വീഴ്ചയിൽ ആഭ്യന്തരമന്ത്രി അമിത്ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചിരുന്നു. സുരക്ഷാ വീഴ്ചയിൽ എല്ലാവർക്കും ആശങ്കയുണ്ടെന്നായിരുന്നു പ്രതിപക്ഷ ബഹളത്തോടുള്ള സ്പീക്കറുടെ പ്രതികരണം. ലോക്സഭയിലെ സുരക്ഷ തൻ്റെ ഉത്തരവാദിത്തമാണെന്നും സർക്കാർ ഇടപെടേണ്ട ആവശ്യമില്ലെന്നും സ്പീക്കർ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ വിഷയം പ്രതിപക്ഷവുമായി ചർച്ച ചെയ്തുവെന്നും വേണമെങ്കിൽ ഇനിയും ചർച്ച നടത്തുമെന്നും സ്പീക്കർ പറഞ്ഞു. സ്പീക്കർ നിലപാട് വിശദീകരിച്ച സാഹചര്യത്തിൽ ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തേണ്ടതില്ലെന്നാണ് ഭരണപക്ഷ നിലപാട്. സന്ദർശകപാസ് അനുവദിച്ച ബിജെപി എംപി പ്രതാപ് സിംഹയെ പുറത്താക്കണമെന്നുമായിരുന്നു പ്രതിപക്ഷത്തിൻ്റെ ആവശ്യം. പാർലമെന്റിലെ സുരക്ഷ വീഴ്ചയിൽ നേരത്തെ ലോക്സഭാ സെക്രട്ടറിയേറ്റ് എട്ട് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
പ്രതിപക്ഷ ബഹളത്തിനിടെ സംഭവത്തിൽ വിശദീകരണവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് രംഗത്തെത്തിയിരുന്നു. ലോക്സഭയിൽ നടന്ന സംഭവം അപലപനീയമെന്നും എല്ലാവരും ഒറ്റക്കെട്ടായി അപലപിക്കണമെന്നും ആവശ്യപ്പെട്ട രാജ്നാഥ് സിങ്ങ് അന്വേഷണം നടക്കുന്നെന്നും വ്യക്തമാക്കിയിരുന്നു. പാസുകൾ നൽകുമ്പോൾ എംപിമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സ്പീക്കർ അന്വേഷണത്തിന് ഉത്തരവിട്ടതിനാൽ ബഹളത്തിന്റെ ആവശ്യമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്നാഥ് സിങ്ങിൻ്റെ വിശദീകരണം അംഗീകരിക്കാത്ത പ്രതിപക്ഷം ആഭ്യന്തരമന്ത്രി വിശദീകരണം നൽകണമെന്നും വിഷയത്തിൽ സംയുക്ത പാർലമെൻ്ററി സമിതി അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ബഹളം തുടർന്നതോടെ സ്പീക്കർ സഭാനടപടികൾ ഉച്ചയ്ക്ക് 2 മണി വരെ നിർത്തി വെയ്ക്കുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






