
നവകേരള സദസ് ബസ്സിന് നേരെ ഷൂ എറിഞ്ഞ കെഎസ് യു പ്രവർത്തകർക്കെതിരെ കേസ്. ചുമത്തിയത് ഗുരുതര വകുപ്പുകൾ. മനപൂർവമായ നരഹത്യാക്കുറ്റമടക്കം ഐപിസി 283, 353, 34 വകുപ്പുകൾ കെഎസ് യു പ്രവർത്തകർക്കെതിരെ ചുമത്തി. കുറുപ്പുംപടി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മരണം വരെ സംഭവിക്കാവുന്ന കുറ്റമാണ് ചെയ്തതെന്ന് എഫ്ഐആറിൽ പറയുന്നു.
ഏറിലേക്കൊക്കെ പോയാൽ അതിന്റേതായ നടപടികളിലേക്ക് കടക്കുമെന്ന് ഞായറാഴ്ച നവകേരള സദസ്സിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ചിലർ കരിങ്കൊടി കാണിക്കുന്നു, എന്താണീ കോപ്രായമെന്ന രീതിയിൽ നാട്ടുകാർ അവരെ അവഗണിച്ചു. ഇന്ന് ബസിന് നേരെ ചെരിപ്പേറുണ്ടായി. എന്താണിവരുടെ പ്രശ്നമെന്നാണ് മനസിലാകാത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പെരുമ്പാവൂരിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ചെരിപ്പെറിഞ്ഞ് കെ എസ് യു പ്രവർത്തകർ ഷൂ എറിഞ്ഞത്. മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. സ്ഥലത്ത് ഡിവൈഎഫ്ഐ പ്രവർത്തകരും കെഎസ്‌യു പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായിരുന്നു.




