
കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലാക്കിയ വയോധിക മരിച്ചു. കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനി സ്വദേശിനി അന്നക്കുട്ടി മാത്യുവാണ് ആരുടെയും കനിവിന് കാത്തുനിൽക്കാതെ മരണത്തിന് കീഴടങ്ങിയത്. ആരോഗ്യസ്ഥിതി തീർത്തും മോശമായ അന്നക്കുട്ടി ചികിത്സയിൽ തുടരുന്നതിനിടെ കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ഇന്ന് മരണപ്പെടുകയായിരുന്നു.
Also Read: കഞ്ഞികുടി മുട്ടും; അരി വില കുതിക്കുന്നു, മൂന്നാഴ്ചയ്ക്കിടെ കിലോയ്ക്ക് കൂടിയത് 10 രൂപ.
കുമളിയിൽ ഒറ്റയ്ക്ക് കഴിഞ്ഞിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. ശാരീരികമായ മറ്റ് അസ്വസ്ഥതകളുമുണ്ടായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ നാട്ടുകാരും പഞ്ചായത്തംഗവും അറിയിച്ചതനുസരിച്ച് പൊലീസ് അന്നക്കുട്ടിയുടെ വീട്ടിലെത്തി. ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയിൽ തന്നെയാണ് താമസം. മകൻറെ സംരക്ഷണത്തിലാണ് അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ വാടക വീടെടുത്ത് അന്നക്കുട്ടിയെ പാർപ്പിച്ചിരിക്കുകയായിരുന്നു. മകൾ മാസം തോറും നൽകിയിരുന്ന ചെറിയ തുക ഉപയോഗിച്ചാണ് ഒരു വർഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്.
പൊലീസ് അറിയിച്ചതനുസരിച്ച് ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകൻ, വീട്ടിലെ നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിട്ടതായി പൊലീസ് പറഞ്ഞു. മക്കൾ ഉപേക്ഷിച്ച മാതാവിനെ സംരക്ഷിക്കാനായിരുന്നു പൊലീസിൻറെ തീരുമാനം. അന്നക്കുട്ടിയെ പരിചരിക്കാനായി വനിതാ പൊലീസിനെ നിയോഗിച്ചതായും തുടർന്നുള്ള സംരക്ഷണത്തിന് നാട്ടുകാരുടെ സഹായം തേടുമെന്നും കുമളി പോലീസ് എസ്എച്ച്ഒ ജോബിൻ ആൻറണി വ്യക്തമാക്കിയിരുന്നു. എന്നാൽ അന്നക്കുട്ടിയുടെ സ്ഥിതി ഗുരുതരമായതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ചികിത്സയിൽ തുടരുന്നതിനിടെ അല്പംമുൻപ് മരണപ്പെടുകയായിരുന്നു. മക്കൾ ആരും ഇതുവരെയും ആശുപത്രിൽ എത്തിയിട്ടില്ല. പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി മൃതദേഹം സംസ്കരിക്കും. സംഭവത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






