
മൊബൈൽ ടവറുകളിൽ നിന്ന് ബാറ്ററികളും കേബിളുകളും മോഷ്‌ടിച്ച് വിൽപ്പന നടത്തിവന്ന രണ്ടുപേരെ ഇടുക്കി പോലീസ് അറസ്റ്റുചെയ്തു. ഇടുക്കി വളകോട് ഇടക്കാനം സ്വദേശി പുതുക്കാട്ടിൽ പ്രസ്റ്റീജ് മഹാരാജൻ (35), വാഗമൺ ഉണ്ണിച്ചെടിക്കാട് സ്വദേശി രമേഷ് ഭവനിൽ രമേഷ് ചന്ദ്രൻ (34) എന്നിവരെയാണ് ഇടുക്കി പോലീസ് പിടികൂടിയത്. ഇവർ ഒട്ടേറെ മോഷണക്കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.
രണ്ടാഴ്ച മുമ്പ് ചെറുതോണി തീയേറ്ററിന് സമീപം സ്ഥിതിചെയ്യുന്ന ഇൻഡസ് കമ്പനിയുടെ മൊബൈൽ ടവറിലെ ബാറ്ററികൾ മോഷണം പോയതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇടുക്കി ഡിവൈഎസ്പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്തിയുമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾ വളകോടുള്ള മൊബൈൽ ടവറിൻ്റെ ബാറ്ററികൾ മോഷ്ടിക്കാൻ പദ്ധതി തയ്യാറാക്കുമ്പോഴാണ് പോലീസ് പിടിയിലായത്. ജില്ലയില്‍ വാഗമണ്‍, പീരുമേട്, ഉപ്പുതറ എന്നിവിടങ്ങളിലും കോട്ടയം ജില്ലയില്‍ പാലാ, ഈരാറ്റുപേട്ട തുടങ്ങിയ സ്ഥലങ്ങളിലും മോഷണം നടത്തിയിട്ടുള്ളതായി പ്രതികള്‍ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.






