
അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ കെഎസ്ആർടിസി രംഗത്ത് വന്നത് വലിയ ചര്‍ച്ചയാകുന്നു. പുതുക്കിയ നാഷണല്‍ പെര്‍മിറ്റിന്റെ മറവിൽ സംസ്ഥാനത്ത് കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സ്റ്റേറ്റ് ക്യാരേജ് വാഹനങ്ങളായി സർവ്വീസ് നടത്തുന്നത് കർശനമായി തടയാൻ നേരത്തെ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു.
Also Read: കുട്ടിക്കാനത്തിന് സമീപം വാഹനാപകടം; ബസും കാറും തമ്മിൽ കൂട്ടിയിടിച്ചു, മൂന്ന് പേർക്ക് പരിക്ക്.
തീരുമാനം വന്നിട്ട് ഏറെ നാളായെങ്കിലും രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റി സര്‍വീസ് നടത്തുന്നുവെന്നാണ് ആർടിഓയ്ക്ക് കെഎസ്ആര്‍ടിസി പരാതി നൽകിയിരിക്കുന്നത്. ഇതോടെ വലിയ വരുമാന നഷ്ടം കെഎസ്ആർടിസിക്ക് ഉണ്ടാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
ബെംഗളൂരുവിലേക്കുള്ള സർവീസുകളിലാണ് പരാതി. നിരവധി സ്വകാര്യ ബസുകൾ തലശ്ശേരി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ബെംഗളൂരുവിലേക്ക് സർവീസ് നടത്തുന്നു. എല്ലാം കോൺട്രാക്ട് കാര്യേജ് വ്യവസ്ഥയിലാണ്. റിസർവേഷനില്ലാതെ സ്റ്റോപ്പുകളിൽ നിർത്തി ആളെ കയറ്റരുതെന്നാണ് ചട്ടം. എന്നാൽ ഇത് നിരന്തരം ലംഘിക്കുന്നുവെന്ന് കെഎസ്ആർടിസിയുടെ പരാതി.
തിരക്ക് കുറവുളള ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് ഇങ്ങനെ നിരക്ക് കുറച്ച് ആളെ കയറ്റൽ. ഇതേ റൂട്ടിൽ സർവീസുകളുളള കെഎസ്ആർടിസി ബസുകൾ കാലിയായി ഓടും. സ്റ്റേജ് കാര്യേജ് സർവീസുകൾ നിർത്തലാക്കണമെന്നാണ് മോട്ടോർ വാഹന വകുപ്പിനോട് കെഎസ്ആർടിസി ആവശ്യം ഉന്നയിച്ചിട്ടുള്ളത്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ ഓള്‍ ഇന്ത്യ പെർമിററ് നൽകിയിരുന്നു. എന്നാൽ ഇത് മറയാക്കി സംസ്ഥാനത്ത് കെഎസ്ആർടിസി റൂട്ടുകളികളിൽ കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍ സമാന്തര സർവ്വീസ് നടത്തുന്നതായി മുമ്പും പരാതികൾ വന്നിരുന്നു.
വിനോദസഞ്ചാര വികസനം ലക്ഷ്യമാക്കിയുള്ള ഓൾ ഇന്ത്യ ടൂറിസ്റ്റ് ബസ് പെർമിറ്റ് നൽകുന്നതിന്റെ ഭാഗമായുള്ള പുതിയ വിജ്ഞാപനത്തിന്റെ പേരിൽ കോൺട്രാക്ട് കാര്യേജ് ബസുകൾ സ്റ്റേജ് കാര്യേജ് ബസുകളായി ഉപയോഗിക്കാൻ കഴിയില്ല. മോട്ടോർ വാഹന നിയമമനുസരിച്ച് കോൺട്രാക്ട് കാര്യേജ്, സ്റ്റേജ് കാര്യേജ് എന്നിങ്ങനെ രണ്ട് വിധം സർവീസ് ബസുകൾ മാത്രമാണുള്ളത്. ഇവയുടെ നിർവചനത്തിൽ തന്നെ ഉപയോഗവും രണ്ട് രീതിയിലാണ്. അതിനാൽ നിയമം ദുർവ്യാഖ്യാനം ചെയ്ത് സർവ്വീസ് നടത്തുന്ന വാഹനങ്ങളുടെ ഉടമകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നേരത്തെ എംവിഡി വ്യക്തമാക്കിയിരുന്നു.




