
കർണ്ണാടകയിലെ ഷിരൂരിലെ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെടാതെ രക്ഷപ്പെട്ട ആശ്വാസത്തില്‍ നാട്ടിലെത്തിയ കോതമംഗലം സ്വദേശിയായ ഡ്രൈവർ ബിബിന്റെ ഞെട്ടൽ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. വണ്ടി പഞ്ചറൊട്ടിച്ചതിനും അറ്റകുറ്റപ്പണി നടത്തിയതിനും നല്‍കിയ തുകയില്‍ അൻപത് രൂപ കുറച്ചുതരാനുള്ള വിലപേശലാണ് എന്റെ ജീവൻ രക്ഷിച്ചത് ബിബിൻ പറയുമ്പോഴും വാക്കുകള്‍ക്ക് വിറയലുണ്ടായിരുന്നു.
പതിവായി അന്യസംസ്ഥാനങ്ങളിലേക്ക് ലോറിയുമായി പോകുന്നതാണ്. ഇടുക്കി ചെറുതോണിയില്‍ നിന്ന് കൊക്കൊകായുമായി നാസിക്കിലെ കാഡ്ബറീസ് കമ്പനിയിലേക്ക് പോകുകയായിരുന്നു ഇത്തവണ ബിബിന്‍. അടിമാലി സ്വദേശിയായ അഭിലാഷാണ് ഒപ്പമുണ്ടായിരുന്നത്. പോത്താനിക്കാട് സ്വദേശിയുടേതാണ് ലോറി. മഹാരാഷ്ട്രയ്ക്ക് കൊക്കോ ലോഡുമായി ലോറിയില്‍ പോകും വഴി മലയിടിഞ്ഞുവരുന്നത് നേരില്‍ കണ്ടതിന്റെ ഞെട്ടല്‍ ബിബിനെ വിട്ടുമാറിയിട്ടില്ല.
താനും സഹഡ്രൈവര്‍ അഭിലാഷും രക്ഷപ്പെട്ടതിനേക്കുറിച്ച് ബിബിന്‍ പറയുന്നതിങ്ങനെ....
ലോറി നന്നാക്കിയതിന് കടക്കാരൻ 2000 രൂപയാണ് വാങ്ങിയത്. പണം കൊടുക്കാൻ നേരത്ത് അൻപത് രൂപ കുറച്ചുതരുമോയെന്ന് ചോദിച്ചു. ചാർജ് കുറയ്ക്കുന്ന ലക്ഷണമൊന്നും കാണാത്തതിനാല്‍ തിരികെ ലോറിയില്‍ കയറി. അപ്പോഴതാ കടക്കാരൻ 50 രൂപ എടുത്തുനീട്ടുന്നു. ലോറിയില്‍നിന്നിറങ്ങി പണം വാങ്ങാൻ കടയ്ക്കു മുന്നിലെത്തിയപ്പോഴാണ് മുന്നിലായി മല ഇടിഞ്ഞുവരുന്നത് കണ്ടത്. അൻപത് രൂപ തിരികെ വാങ്ങാനിറങ്ങിയില്ലെങ്കില്‍ ഞാനും ലോറിയും മണ്ണിനടിയിലായേനേ....
ഉടൻതന്നെ ബിബിൻ തന്റെ ലോറി കുറച്ചുദൂരത്തേക്ക് മാറ്റിയിട്ടു. മടങ്ങിയെത്തിയപ്പോഴാണ് ഗ്യാസുമായെത്തിയ ഒരു ടാങ്കർലോറി മലയടിവാരത്തില്‍ കിടക്കുന്നത് കണ്ടത്. ഡ്രൈവർ ഉണ്ടായിരുന്നില്ല. നോക്കിയപ്പോള്‍ താക്കോലുണ്ട്. ബിബിൻ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ടാങ്കർലോറിയും കുറേ ദൂരേക്ക് മാറ്റിയിട്ടു. അതല്ലെങ്കില്‍ പിന്നീടുണ്ടായ മണ്ണിടിച്ചിലില്‍ ടാങ്കറും അകപ്പെടുമായിരുന്നു. ലക്ഷ്മണന്റെ ചായക്കടയില്‍ ചായ കുടിക്കുകയായിരുന്ന ടാങ്കർ ലോറിയുടെ ഡ്രൈവർ മരണപ്പെട്ടുവെന്നത് ബിബിന് വേദനയായി അവശേഷിക്കുന്നു.
ചായക്കടയും അവിടെയുണ്ടായിരുന്നവരും പുഴയിലേക്ക് തെറിച്ചുവീണു. പാർക്ക് ചെയ്തിരുന്ന മറ്റൊരു ഗ്യാസ് ടാങ്കറും അതിശക്തമായാണ് പുഴയിലേക്ക് പതിച്ചത്. ഇതേത്തുടർന്ന് പുഴയിലെ വെള്ളം കരയിലേക്ക് അടിച്ചുകയറി. മലയിലുണ്ടായിരുന്ന മൊബൈല്‍ ടവർ പൊങ്ങിത്തെറിച്ചു. കാണാതായ അർജുൻ ഓടിച്ച തടി ലോറി ശ്രദ്ധയില്‍പ്പെട്ടില്ലെന്നും ബിബിൻ പറഞ്ഞു. ചൊവ്വാഴ്ച രാവിലെയാണ് ബിബിൻ വീട്ടില്‍ തിരിച്ചെത്തിയത്.