
കുപ്രസിദ്ധ മോഷ്ടാവ് മൂർത്തി കോയമ്പത്തൂരിൽ പിടിയിൽ. തേനി സ്വദേശിയായ മൂർത്തിക്കൊപ്പം ഭാര്യയും ഹൈക്കോടതി അഭിഭാഷകയുമായ പ്രിയയും അറസ്റ്റിലായിട്ടുണ്ട്. ഇരുമ്പു കമ്പി മാത്രം ഉപയോഗിച്ചു കവർച്ച നടത്തുന്നതാണ് മൂര്‍ത്തിയുടെ സ്റ്റൈല്‍. അതുകൊണ്ടാണു റോഡ് മാൻ എന്ന വിളിപ്പേരു വന്നത്. ഇവരില്‍ നിന്നും രണ്ടു കാറുകൾ, 13 ലക്ഷം രൂപയുടേതടക്കം 7 ബൈക്കുകൾ, 63 പവൻ ആഭരണങ്ങൾ എന്നിവയും പിടിച്ചെടുത്തു. 2020 മുതൽ 68 വീടുകളിൽ നിന്നും ജ്വല്ലറികളിൽ നിന്നുമായി 1.76 കോടി രൂപയും 1,500 പവൻ ആഭരണങ്ങളും ഇയാൾ കവർച്ച ചെയ്തിട്ടുണ്ടെന്നു കോയമ്പത്തൂർ പോലീസ് പറഞ്ഞു.
രാജപാളയത്തിൽ നാലരക്കോടിയുടെ രൂപ മൂല്യമുള്ള സ്പിന്നിങ് മില്ല് വാങ്ങിയതുമായി ബന്ധപ്പെട്ടാണ് മൂർത്തിയുടെ ഭാര്യ മധുര ഹൈക്കോടതി അഭിഭാഷക അനിതയുടെ പങ്ക് വെളിയില്‍ വന്നത്. അന്ന് അറസ്റ്റിലായ അനിതയും മറ്റൊരു കൂട്ടുപ്രതി സുരേഷും റിമാൻഡിലാണ്. മറ്റൊരു പ്രതിയായ പ്രകാശിന്റെ ഭാര്യ പ്രിയയും റിമാൻഡിലാണ്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളിൽ നിന്നാണ് അന്വേഷണം മൂർത്തിയിലേക്ക് എത്തിയത്. മൂർത്തിയുടെ ബന്ധുക്കളും കൂട്ടാളികളുമായ മനോജ് കുമാർ, സുധാകർ, റാം പ്രകാശ്, പ്രകാശ് എന്നിവരെ ഇനി പിടികിട്ടാനുണ്ട്.
റെയിൽവേ ട്രാക്കിനോടു ചേർന്ന ചില വീടുകളിൽ ഒറ്റയ്ക്കും മറ്റു ചില വീടുകളിൽ സഹായികൾക്കൊപ്പവുമാണു മൂർത്തി കവർച്ച നടത്തിയത്. മൂർത്തിയും സംഘവും ചേർന്നു കോയമ്പത്തൂരിൽ മാത്രം 18 വീടുകളിൽ നിന്നായി 376 പവൻ ആഭരണങ്ങൾ കവർന്നിട്ടുണ്ട്. രാജപാളയം, ഒട്ടംഛത്രം എന്നിവിടങ്ങളിൽ 2 വീടുകൾ കുത്തിത്തുറന്ന് 500 പവൻ ആഭരണങ്ങൾ കവർന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ പീളമേട് റെയിൽവേ ട്രാക്കിനു സമീപം വ്യവസായിയുടെ വീട്ടിൽ നിന്നു 10 ലക്ഷം രൂപയും 35 പവൻ ആഭരണങ്ങളുമാണ് കവര്‍ന്നത്.