
വയനാട് ചൂരൽമലയിലെ ദുരന്തത്തിൽ 126 പേർ മരിച്ചു. മരിച്ചവരിൽ 75 പേരുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി. 36 പുരുഷന്മാരുടേയും 39 സ്ത്രീകളുടേയും മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. ഇന്നത്തെ രക്ഷാപ്രവർത്തനം താത്ക്കാലികമായി അവസാനിപ്പിച്ചു. മുഴുവൻ സേനാംഗങ്ങളും ദുരന്തഭൂമിയിൽ നിന്ന് മടങ്ങുകയാണ്. നാളെ പുലർച്ചെ ദൗത്യം വീണ്ടും പുനരാരംഭിക്കും. 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായി രക്ഷാപ്രവർത്തകർ അറിയിച്ചു. കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. 3069 പേർ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ്.
മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചത്. 22 മൃതദേഹങ്ങളാണ് ഈ പ്രദേശത്തുനിന്ന് രക്ഷാപ്രവർത്തകർ കണ്ടെടുത്ത് മറുകരയിൽ എത്തിച്ചത്. അഞ്ച് മൃതദേഹങ്ങൾ കൂടി മറുകരയിൽ എത്തിക്കാനുണ്ട്. അതിനുശേഷം രാത്രിയിൽ ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തിവയ്ക്കാൻ സാധ്യതയുണ്ടെന്നും രക്ഷാപ്രവർത്തകർ പറയുന്നു.