കല്ലാറില്‍ വനം വകുപ്പ് ഓഫിസിന്‍റെ മൂക്കിനു താഴെ കെ.എസ്.ഇ.ബിയുടെ ഭൂമിയില്‍നിന്നും ചന്ദനമരം മുറിച്ചുകടത്താൻ ശ്രമം. കല്ലാർ അണക്കെട്ടിന്‍റെ ക്യാച്ച്‌മെന്‍റ് ഏരിയയില്‍ നിന്ന ചന്ദനമരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. 10 വർഷം പഴക്കവും 25 സെന്‍റീമീറ്ററോളം വണ്ണവുമുള്ള മരമാണ് മുറിച്ചുകടത്താൻ ശ്രമിച്ചത്. മരത്തിന്റെ മുകള്‍ഭാഗം മുറിച്ചിട്ട നിലയിലാണ്.
ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫിസിന് 100 മീറ്റർ മാത്രം അകലെ കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ നിന്ന ചന്ദനമരമാണ് മുറിച്ച് കടത്താൻ ശ്രമിച്ചത്. ശനിയാഴ്ച പുലർച്ച തൊട്ടടുത്ത് സംഭവം നടന്നിട്ടും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് വൈകീട്ട് അഞ്ചിനു ശേഷമാണ്. മുകള്‍ഭാഗം മുറിച്ച ശേഷം അടിവശം മുറിക്കുന്നതിനിടയില്‍ തൊട്ടടുത്തുള്ള വഴിയിലൂടെ വാഹനങ്ങള്‍ കടന്നുപോയതോടെ മോഷ്ടാക്കള്‍ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. നേരം പുലർന്നതോടെ സംഭവം ശ്രദ്ധയില്‍പെട്ട നാട്ടുകാർ കെ.എസ്.ഇ.ബിയുടെ ഡാം സെക്യൂരിറ്റി ജീവനക്കാരെ വിവരം അറിയിക്കുകയായിരുന്നു.
കെ.എസ്.ഇ.ബി സെക്യൂരിറ്റി ജീവനക്കാർ വിഷയം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് വൈകീട്ടോടെയാണ് ചിന്നാർ ഫോറസ്റ്റ് സെക്ഷനില്‍നിന്നും ഉദ്യോഗസ്ഥർ എത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ചിന്നാർ ഫോറസ്റ്റ് സെക്ഷൻ ഓഫിസർ പറഞ്ഞു. എന്നാല്‍ വർഷങ്ങളായി പട്ടം കോളനി മേഖലയില്‍ നിരവധി ചന്ദനമരങ്ങള്‍ മോഷണം പോയത് ഇതുവരെ പിടികൂടാനായിട്ടില്ലെന്നാണ് ചന്ദനമരം നഷ്ടപ്പെട്ട ഭൂവുടമകള്‍ പറയുന്നത്. അതേസമയം വനംവകുപ്പ് ജീവനക്കാരും ചന്ദന മാഫിയ സംഘങ്ങളും തമ്മിലുള്ള കൂട്ടുകെട്ടാണ് പിന്നലെന്നും ആക്ഷേപം ഉയരുന്നുണ്ട്.