
അടുത്ത ബന്ധുവിന്റെ വിവാഹത്തിന് കോട്ടയത്ത് നിന്ന് കാസർഗോഡ് എത്തിയ വിവാഹ സംഘം മടങ്ങുന്നത് മായാത്ത കണ്ണീരുമായി. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് മലബാർ എക്സ്പ്രസിന് തിരുവോണത്തിന് മുൻപ് വീട്ടിലെത്താനുള്ള ശ്രമത്തിനിടയിലാണ് വധുവിന്റെ മുത്തശ്ശിയടക്കം മൂന്ന് സ്ത്രീകൾ ട്രെയിൻ ഇടിച്ച് മരിച്ചത്. കള്ളാർ സെന്റ് തോമസ് പള്ളിയിലായിരുന്നു മരണപ്പെട്ട ചിന്നമ്മ ഉതുപ്പായിയുടെ പേരമകളുടെ വിവാഹം നടന്നത്. ചിങ്ങവനം സ്വദേശികളായ ചിന്നമ്മ ഉതുപ്പായ്(73), ആലീസ് തോമസ്(61), എയ്ഞ്ചല എബ്രഹാം (31) എന്നിവരാണ് അപകടത്തിൽമരിച്ചത്.
കോട്ടയത്ത് നിന്ന് നിന്ന് ഇന്നലെ രാവിലെയാണ് വിവാഹ സംഘം കാഞ്ഞങ്ങാട് എത്തിയത്. വിവാഹ ചടങ്ങുകൾക്ക് പിന്നാലെ മലബാർ എക്സ്പ്രസിൽ തന്നെ കോട്ടയത്തേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായത്. 50 പേരായിരുന്നു വിവാഹ സംഘത്തിൽ ഉണ്ടായിരുന്നത്. സ്റ്റേഷനോട് ചേർന്നുള്ള നടവഴിയിലൂടെ ഒന്നാം പ്ലാറ്റ്ഫോമിലെത്തിയ സംഘം പാളം മുറിച്ച് കടന്ന് രണ്ടാം പ്ലാറ്റ്ഫോമിലെത്തിയത്. എന്നാൽ ട്രെയിൻ വരുന്നത് ഒന്നാം പ്ലാറ്റ്ഫോമിലാണെന്ന് അറിഞ്ഞതോടെ പാളം മുറിച്ച് കടന്ന് ഒന്നാം പ്ലാറ്റ്ഫോമിലെത്താനുള്ള ശ്രമത്തിനിടയിൽ രണ്ടാം പ്ലാറ്റ്ഫോമിലെത്തിയ കോയമ്പത്തൂർ ഹിസാർ എക്സ്പ്രസ് ഇവരെ ഇടിച്ചത്. ഇന്നലെ വൈകുന്നേരം ഏഴരയോടെയാണ് അപകടമുണ്ടായത്.
.കണ്ണൂർ ഭാഗത്ത് നിന്ന് എത്തിയ ട്രെയിൻ ഇടിച്ച് ചിന്നിച്ചിതറിയ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങളുണ്ടായിരുന്നത്. ട്രെയിൻ അപകടത്തിന് പിന്നിൽ യാത്രക്കാരുടെ അശ്രദ്ധയും കാരണമായെന്നാണ് സൂചന. നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ രാത്രി തന്നെ ബന്ധുക്കൾക്ക് കൈമാറി. അപകടത്തിന് പിന്നാലെ കാഞ്ഞങ്ങാട് പിടിച്ചിട്ട മലബാർ എക്സ്പ്രസ് 8.15ഓടെ യാത്ര തുടർന്നു. വിവാഹ സംഘത്തിലുണ്ടായിരുന്നവർ ഇതേ ട്രെയിനിൽ കോട്ടയത്തേക്ക് മടങ്ങുകയായിരുന്നു.
ചിങ്ങവനം സ്വദേശി മാർഷയുടെ വിവാഹത്തിനായിരുന്നു സംഘം കാസർഗോഡ് എത്തിയത്. 8 മാസം മുൻപാണ് ഏയ്ഞ്ചലയുടെ വിവാഹ കഴിഞ്ഞത്. ഏയ്ഞ്ചലയുടെ ഭർത്താവ് റോബർട്ട് കുര്യാക്കോസ് യുകെയിൽ എൻജിനീയറാണ്. ചിന്നമ്മയുടെ ഭർത്താവ് പി എ ഉതുപ്പായ്, ആലീസിന്റെ ഭർത്താവ് പി എ തോമസ്.