
നെടുങ്കണ്ടത്ത് സർവീസ് നടത്തുന്ന 108 ആംബുലൻസിന്റെ ടയറുകൾ മിക്കതും കീറിപ്പറിഞ്ഞ് കമ്പി തെളിഞ്ഞ നിലയിൽ. മുൻഭാഗത്തെയും പിൻഭാഗത്തെയും ടയറുകൾ ഏതുനിമിഷവും പൊട്ടി അപകടം സംഭവിക്കുമെങ്കിലും ഇത് മാറ്റിസ്ഥാപിക്കാൻ അധികൃതർ തയാറാകുന്നില്ല. ഇത്തരത്തിൽ സമാനമായ രീതിയിൽ മുൻപും ഈ വാഹനം സർവ്വീസ് നടത്തിയിട്ടുണ്ട്.
അപകടം സംഭവിച്ചവരെയും അത്യാസന്നനിലയിലുള്ളവരെയും ഏറ്റവുംവേഗം ആശുപത്രിയിൽ എത്തിച്ചു ജീവൻ രക്ഷിക്കുക എന്ന മഹനീയലക്ഷ്യമാണ് ആംബുലൻസുകൾ നിർവഹിക്കുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ 108 ആംബുലൻസിൽ യാത്രചെയ്താൽ രോഗികളും ജീവനക്കാരും ഉൾപ്പെടെ അപകടത്തിൽപ്പെടും.
ഹൈറേഞ്ചിലെ ദുർഘടമായ പല വഴികളിലൂടെയും പോയി രോഗികളെ വിദഗ്ദ്ധ ചികിത്സ ലഭിക്കുന്ന ആശുപത്രികളിലെത്തിക്കാനാണ് 108 ആമ്പുലൻസ് സൗകര്യം സർക്കാർ ഒരുക്കിയിരിക്കുന്നത്. 100 കിലോമീറ്ററിലധികം യാത്ര ചെയ്യാൽ മാത്രമേ ഹൈറേഞ്ചിൽ നിന്ന് ഒരു നല്ല ആശുപത്രിയിലെത്താൻ സാധിക്കൂ. രോഗിയുടെ ജീവൻ രക്ഷിക്കാൻ ചിലപ്പോൾ കിലോമീറ്ററുകൾ അകലെയുള്ള ആശുപത്രിയിലേക്ക് ഈ ആംബുലൻസിൽ പോയാൽ അതിൽ സഞ്ചരിക്കുന്ന എല്ലാവർക്കും അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്നതിനാൽ ഉടൻതന്നെ വാഹനത്തിൻെറ തകരാർ പരിഹരിക്കാൻ അധികൃതർ കൺതുറക്കണം.




