
ആദിവാസി വിഭാഗക്കാർ താമസിച്ചിരുന്ന കുടിലുകൾ വനം വകുപ്പ് പൊളിച്ചുമാറ്റി. വയനാട് തോൽപ്പെട്ടി റേഞ്ചിലെ കൊല്ലിമൂല കോളനിയിലെ 3 കുടിലുകളാണ് പൊളിച്ചു മാറ്റിയത്. 16 വർഷമായി താമസിക്കുന്ന കുടുംബങ്ങളുടെ കുടിലുകളാണ് പൊളിച്ചു നീക്കിയത്. പകരം സംവിധാനം ഒരുക്കാമെന്ന് അറിയിച്ചെങ്കിലും ഇതുവരെയും നടപടി ഉണ്ടായില്ലെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവര്‍ പരാതിപ്പെട്ടു.
''പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളുമാണ് പെരുമഴിയിലായത്. ഭക്ഷണമുണ്ടാക്കുന്ന സമയത്താണ് ഉദ്യോഗസ്ഥരെത്തിയത്. പാത്രങ്ങളെടുത്തെറിഞ്ഞു. വീടു കിട്ടുന്നത് വരെ കുടില് പൊളിക്കല്ലേ, പോകാനൊരു ഇടമില്ലെന്ന് കാല് പിടിച്ച് പറഞ്ഞു. ആരും കേട്ടില്ല. വീടില്ല. ആരും സഹായിക്കാനുമില്ല. ബന്ധുക്കളുടെ വീട്ടിൽ ചെന്നാലും താമസിപ്പിക്കില്ല. പോകാനിടമില്ലാത്തത് കൊണ്ടാണ് ഇവിടെ കുടിൽ കെട്ടി താമസിച്ചത്. ആരുമില്ലെനിക്ക്. സഹോദരങ്ങളുമില്ല. ആരും സഹായിക്കാനുമില്ല. ഇവിടെ നിക്കരുതെന്ന് പറഞ്ഞു''. എവിടേക്ക് പോകാനാണെന്നും കുടിയൊഴിപ്പിക്കപ്പെട്ട ആദിവാസി സ്ത്രീകളിലൊരാൾ ചോദിക്കുന്നു.