HONESTY NEWS ADS

 HONESTY NEWS ADS


വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി, കഴുത്തിൽ ആഴത്തിൽ മുറിവുകൾ

വയനാട്ടിലെ നരഭോജി കടുവയെ ചത്ത നിലയിൽ കണ്ടെത്തി

വയനാട് മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയിൽ കണ്ടെത്തിയ നരഭോജി കടുവ ചത്തു. വനംവകുപ്പ് നടത്തിയ തിരച്ചിലിനിടയിലാണ് കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെ 2.30 ഓടെയാണ് പിലാക്കാവിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംമന്ത്രി എകെ ശശീന്ദ്രന്റെ ഓഫീസ് അറിയിച്ചു. കഴിഞ്ഞ ദിവസം പഞ്ചാരക്കൊല്ലിയിൽ രാധയെന്ന ആദിവാസി സ്ത്രീയെ കൊന്ന അതേ കടുവ തന്നെയാണിതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു.


കടുവയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവുകൾ കണ്ടെത്തി. രണ്ട് വലിയ മുറിവുകളാണ് കഴുത്തിൽ കണ്ടെത്തിയത്. രാത്രി 12.30 തോടെയാണ് അവശനിലയിലായ കടുവയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കാടിനുള്ളിൽ മാലിന്യങ്ങൾ നിക്ഷേപിക്കപ്പെട്ട സ്ഥലത്ത് ആയിരുന്നു കടുവയെ ആദ്യം അവശനിലയിൽ കണ്ടത്. 2 മണിക്കൂർ നേരം കടുവയ്ക്കു പിറകെ പോയി. പിന്നീടാണ് ചത്ത നിലയിൽ കണ്ടെത്തിയത്. കടുവ മറ്റൊരു കടുവയുമായി ഏറ്റുമുട്ടി ചത്തതാണെന്ന് വനംവകുപ്പിന്റെ നിഗമനം. 


38 ക്യാമകളിനും പതിഞ്ഞ അതേ കടുവയെ തന്നെയാണ് ചത്ത നിലയിൽ കണ്ടെത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചു. അവശനിലയിൽ ആയ കടുവയെ കാൽപ്പാടുകൾ കണ്ടാണ് പിന്തുടർന്നത്. കഴുത്തിൻ്റെ ഭാഗത്ത് ആഴത്തിലുള്ള പരുക്കുണ്ട്. കടുവയുടെ ദേഹത്തുളള ചില മുറിവുകൾ പഴക്കമുള്ളതാണ്. കടുവയെ പോസ്റ്റ്‌ മോർട്ടം നടപടികൾക്കായി കുപ്പാടി വൈൽഡ് ലൈഫ് വെറ്റിറിനറി ആശുപത്രിയിലേക്ക് കൊണ്ടു പോയി.  


മാനന്തവാടി പഞ്ചാരക്കൊല്ലിയില്‍ കഴിഞ്ഞ 24 നാണ് കടുവയുടെ ആക്രമണത്തില്‍ ആദിവാസി സ്ത്രീ കൊല്ലപ്പെട്ടത്. കാപ്പി പറിക്കാന്‍ പോയ സമയത്താണ് വനംവകുപ്പ് താത്കാലിക വനംവാച്ചറായ അപ്പച്ചന്റെ ഭാര്യ രാധയെ കടുവ ആക്രമിച്ചത്. രാവിലെ എട്ടരയോടെയാണ് ഇവര്‍ കാപ്പിതോട്ടത്തിലേക്ക് പോയത്. സാധാരണ പരിശോധനക്കെത്തിയ തണ്ടര്‍ബോള്‍ട്ട് സംഘമാണ് രാധയുടെ മൃതദേഹം കണ്ടെത്തിയത്. പാതി ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് പ്രദേശവാസികളുടെ പ്രതിഷേധം രൂക്ഷമായതോടെയാണ് നരഭോജി കടുവയെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിട്ടത്. 


വയനാട് ഓപ്പറേഷൻ രണ്ടാംഘട്ടം തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ

വയനാട് ഓപ്പറേഷൻ രണ്ടാംഘട്ടം തുടരുമെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. സ്പെഷ്യൽ ഓപ്പറേഷന്റെ ഭാഗമായി രണ്ട് മൂന്ന് ദിവസങ്ങൾ നിരീഷണം  ശക്തമാക്കും. ആർ ആർ ടി സംഘത്തിന്റെ നേതൃത്വത്തിലാകും നിരീക്ഷണം.  നാട്ടുകാർ  കടുവയുടെ സാന്നിധ്യമുണ്ടെന്ന് പറഞ്ഞ മേഖലകൾ കേന്ദ്രീകരിച്ച് ആയിരിക്കും പ്രത്യേക പരിശോധന നടത്തുക. കടുവയുടെ മരണകാരണം പോസ്റ്റ്മോർട്ടത്തിലെ വ്യക്തമാകുകയുള്ളൂവെന്നും  മന്ത്രി അറിയിച്ചു. കാട്ടിനുള്ളിൽ മൃഗങ്ങൾക്ക് പരിക്കേൽക്കുന്നുണ്ടെന്നത് യാഥാർത്ഥ്യമാണ്. ഇതേക്കുറിച്ചുള്ള പരിശോധന ആവശ്യമാണെന്നും അദ്ദേഹം പ്രതികരിച്ചു. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS