
എറണാകുളം അങ്കമാലി അതിരൂപതയിലെ തർക്കത്തിൽ താത്കാലിക സമവായം.ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയും വൈദികരും തമ്മിൽ നടത്തിയ ചർച്ചക്കൊടുവിലാണ് സമവായം. പൂർണമായ പ്രശനപരിഹാരത്തിന് പാംപ്ലാനി വൈദികരോട് ഒരു മാസം സമയം ആവശ്യപ്പെട്ടു. ഇത് വൈദികർ സമ്മതിച്ചതായാണ് വിവരം. എട്ടുമണിക്ക് സമരം അവസാനിപ്പിക്കാമെന്ന് വൈദികർ പറഞ്ഞുവെന്നും കേസുകളിൽ മേലുദ്യോഗസ്ഥരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും എസിപി സി. ജയകുമാർ അറിയിച്ചു.
കാര്യങ്ങൾ സമവായത്തിലേക്കെന്ന് ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി ചർച്ചയ്ക്ക് ശേഷം വിശദീകരിച്ചു. പ്രശ്നങ്ങൾ പഠിക്കാൻ ഒരു മാസത്തെ സമയം ചോദിച്ചു. ഇത് വൈദികർ സമ്മതിച്ചു. പ്രാർത്ഥനയജ്ജം വൈദികർ അവസാനിപ്പിച്ചു. രാത്രിയും രാവിലെയുമായി എല്ലാവരും മടങ്ങും. പ്രശ്നരഹിതമായിരിക്കാനാണ് സഭ ആഗ്രഹിക്കുന്നതെന്നും ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി വിശദീകരിച്ചു.
21 വൈദികരുടെ സഹനത്തിന് ഫലം ഉണ്ടായി
21 വൈദികരുടെ സഹനത്തിന് ഫലം ഉണ്ടായെന്ന് സമരം ചെയ്ത വൈദിക സമിതി സെക്രട്ടറി ഫാ.കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു. കാനോനിക സമിതികളും കൂരിയയും പുനസംഘടിപ്പിക്കുമെന്ന് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉറപ്പു നൽകി. ഈ മാസം 20ന് അടുത്ത ചർച്ച നടക്കും. അതിനുമുൻപ് ബിഷപ്പ് ഹൗസിന്റെ ഗേറ്റുകൾ എല്ലാവർക്കുമായി തുറന്നിടും. ബിഷപ്പ് ഹൗസിൽ നിന്നും പൊലീസിനെ പൂർണമായി പിൻവലിക്കുമെന്നും ഉറപ്പുനൽകി. വൈദികർക്കെതിരായ ശിക്ഷാനടപടികളിൽ തുടർനടപടികൾ വിഷയം പഠിച്ച ശേഷം മാത്രമെന്നും ഫാ. പാംപ്ലാനി ഉറപ്പുനൽകിയതായും ഫാ.കുര്യാക്കോസ് മുണ്ടാടൻ പ്രതികരിച്ചു.