
കട്ടപ്പന പുളിയൻമലയിൽ ജീപ്പിൽ കടത്താൻ ശ്രമിച്ച സ്ഫോടക വസ്‌തുക്കളുമായി ഈരാട്ടുപേട്ട സ്വദേശിയെ വണ്ടൻമേട് പൊലീസ് അറസ്റ്റ് ചെയ്തു. ഈരാറ്റുപേട്ട കണ്ടത്തിൽ നടയ്ക്കൽ ഷിബിലി(43)യാണ് വാഹന പരിശോധനയ്ക്കിടെ പിടിയിലായത്. ജീപ്പിൽനിന്ന് 300 ഇലക്ട്രിക് ഡിറ്റനേറ്ററുകളും 200 ജലാറ്റിൻ സ്റ്റിക്കുകളും പിടിച്ചെടുത്തു. ജില്ലയിൽ അനധികൃതമായി പ്രവർത്തിക്കുന്ന പാറമടകളിൽ സ്ഫോടക വസ്‌തുക്കൾ വിതരണം ചെയ്യുന്നയാളാണ് ഷിബിലി. ഇരട്ടയാർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാറമടയിൽ ഇലക്ട്രിക് ഡിറ്റനേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളും എത്തിച്ചശേഷം തിരികെ കുമളി ഭാഗത്തേയ്ക്ക് പോകുകയായിരുന്നു. കർണാടകയിൽനിന്ന് ഈരാറ്റുപേട്ടയിലെത്തിക്കുന്ന സ്ഫോടക വസ്തുക്കൾ ഇടുക്കിയിലെ പാറമടകളിൽ സ്ഥിരമായി വിതരണം ചെയ്യുന്നയാളാണ് ഷിബിലി. പൊലീസ് ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണ്.