
ചൊക്രമുടി കൈയ്യേറ്റത്തിൽ നടപടിയുമായി റവന്യൂ വകുപ്പ്. നാല് പട്ടയങ്ങൾ റദ്ദാക്കി. 13.79 ഏക്കർ ഭൂമി തിരിച്ചു പിടിച്ചു. റവന്യൂ മന്ത്രി കെ രാജന്റെ നിർദേശപ്രകാരമാണ് നടപടി. അനധികൃതമായി ഭൂമി കയ്യേറിയവർക്കെതിരെ ക്രിമിനൽ നടപടി എടുക്കാനും മന്ത്രി കെ രാജൻ നിർദേശം നൽകി. വ്യാജരേഖ ചമയ്ക്കൽ അടക്കമുള്ള കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയാകും നടപടി.
സബ് കളക്ടറുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നടപടി ഒഴിവാക്കാൻ ശക്തമായ സമ്മർദ്ദം ഉണ്ടായിരുന്നു. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുത്തത്. സംസ്ഥാനത്തെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മലനിരകളാണ് ചൊക്രമുടി. ജൈവവൈവിധ്യ കേന്ദ്രമായ ചൊക്രമുടി മലനിരകൾ റവന്യൂ സംരക്ഷിത ഭൂപ്രദേശമാണ്.