
കേന്ദ്ര സർക്കാർ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഭൂമി ഏറ്റെടുക്കലിലൂടെ പണം മൂന്നിരട്ടിയാക്കി തിരിച്ച് നല്കാമെന്ന് വിശ്വസിപ്പിച്ച് ഇടുക്കി സ്വദേശിയിൽ നിന്ന് പണം തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. പാലക്കാട് കൊങ്ങാട്സ്വ ദേശി പാലപ്പാട്ട് പറമ്പിൽ സുരേഷ് സായി (31) യാണ് പിടിയിലായത്. ഇടുക്കി മണിയാറൻകുടി സ്വദേശി പൊടിപാറയിൽ റോബി ജെയിംസിൻ്റെ പരാതിയിലാണ് ഇടുക്കി പോലീസ് പ്രതിയെ പിടികൂടിയത്.
സംഭവം സംബന്ധിച്ച് പോലിസ് പറയുന്നതിങ്ങനെ: റോബിയുടെ ബന്ധുവായ പാലക്കാട് സ്വദേശി ഓമനയും, മകൾ ഡോണയും ചേർന്നാണ് സ്ഥലം ഏറ്റടുക്കുന്നതിന് പണം മുടക്കിയാൽ മൂന്നിരട്ടി ലാഭം ലഭിക്കുമെന്നറിയിച്ച് റോബിയെ സമീപിച്ചത്. ഇതിനായി ആദ്യ ഗഡുവായി മൂന്ന് ലക്ഷത്തി അറുപത്തി എണ്ണായിരം രൂപ നല്കി.പിന്നീട് പതിനാല് ലക്ഷം രൂപ നല്കിയാൽ നാല്പത്തി ഒൻപത് ലക്ഷം രൂപയായി തിരികെ കിട്ടുമെന്നറിയിച്ച് സെൻട്രൽ ഗവൺമെൻ്റ് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തിയ സുരേഷ് സായി റോയിയെ ബന്ധപ്പെടുകയായിരുന്നു. കൊടുത്തില്ലങ്കിൽ ആദ്യം നല്കിയ തുക നഷ്ടപ്പെടുമെന്നും അറിയിച്ചു.ഇതിനായി കേന്ദ്ര സർക്കാരിൻ്റെ എബ്ളം ഉള്ള വ്യാജ ഐഡി പ്രൂഫും ഇവരെ കാണിച്ചിരുന്നു.ബന്ധുവും ഇടപെട്ടതിനാൽ വിശ്വാസം തോന്നി റോബി പണം നല്കുകയായിരുന്നു. പിന്നീട് പണം കിട്ടാതായതോടെ ഒരു മാസം മുമ്പാണ് ഇടുക്കി പോലീസിൽ പരാതി നല്കിയത്.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സുരേഷ് സായിയുടെ പേരിൽ നിലവിൽ മറ്റ് കേസുകൾ കണ്ടെത്തിയിട്ടില്ല. എന്നാൽ ഇയാളുടെ അക്കൗണ്ടിൽ വിവിധ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ പണം എത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കൂട്ട് പ്രതികളായ ഓമനക്കും, ഡോണക്കും ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നല്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. എസ് എച്ച് ഒ സജീവ് സന്തോഷ്, എസ് ഇ പി ഒ മാരായ മനോജ്, റെജി, ജിമ്മി എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.